Saturday, October 11, 2014

റൊണാള്‍ഡ് റോസ് - ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്


കുട്ടികളുടെ അവകാശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കൈലാഷ് സത്യാര്‍ഥിക്ക്, പാകിസ്താനിലെ മലാല യൂസഫ്‌സായിക്കൊപ്പം 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍, നമ്മളില്‍ പലര്‍ക്കുമുണ്ടായ അമ്പരപ്പ് ആരാണ് ഈ സത്യാര്‍ഥി എന്നാണ്! ഇന്ത്യക്കാരനായ ഒരാള്‍ നൊബേല്‍ പുരസ്‌കാരം നേടിയതിന്റെ ആഹ്ലാദംപോലും ഈ അമ്പരപ്പിന്റെ പരിവേഷത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്.....സ്വാഭാവികമായും പത്രങ്ങളിലെല്ലാം നൊബേല്‍ വാര്‍ത്ത വന്നു. ഒപ്പം വിവിധ മേഖലകളില്‍ മുമ്പ് നൊബേല്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായ, ഇന്ത്യയുമായി ബന്ധമുള്ളവരുടെ വിവരങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. പക്ഷേ ആ പട്ടികയിലൊരിടത്തും ഡോ.റൊണാള്‍ഡ് റോസ് എന്ന പേര് കണ്ടില്ല. ബ്രിട്ടീഷ് വംശജനെങ്കിലും, ഇന്ത്യയില്‍ ജനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ച് ഇന്ത്യയില്‍തന്നെ നടത്തിയ ഗവേഷണത്തിലൂടെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് അദ്ദേഹം. അനോഫിലിസ് കൊതുകുകള്‍ മനുഷ്യന്റെ ചോരകുടിക്കുമ്പോഴാണ് മലേറിയ പകരുന്നതെന്ന് കണ്ടെത്തുകയും, രോഗനിവാരണ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തതിന് 1902 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം അദ്ദേഹം നേടി. സര്‍ സി.വി.രാമനും മദര്‍ തെരേസയും എത്രമാത്രം ഇന്ത്യക്കാരാണോ അത്രതന്നെ ഇന്ത്യക്കാരനാണ് റൊണാള്‍ഡ് റോസും! ശരിക്കുപറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്...അദ്ദേഹത്തെ പരിചയപ്പെടുത്തുകയാണിടെ.
---------------
കൊതുകുകടി കൊള്ളുക; ഓരോ കടിക്കും ഒരണ വീതം കൂലി വാങ്ങുക! സെക്കന്‍ഡരാബാദില്‍ ബീഗംപേട്ടിന് പരിസരത്തെ ഹുസൈന്‍ ഖാന് 1897 ആഗസ്ത് 16 ന് കിട്ടിയ ആകെ കൂലി പത്തണ. ചരിത്രത്തിലൊരിടത്തും കൊതുകുകടിയേറ്റ് കാശുണ്ടാക്കാന്‍ കഴിയുന്ന തരത്തിലൊരു തൊഴില്‍ കണ്ടെത്താനായെന്നു വരില്ല. റൊണാള്‍ഡ് റോസ് എന്ന ഇംഗ്ലീഷ് ഡോക്ടറാണ്, അന്ന് മലേറിയ രോഗിയായിരുന്ന ഹുസൈന്‍ ഖാന് ആ പുതിയ തൊഴില്‍മേഖല തുറന്നു കൊടുത്തത്!

കാശ് കിട്ടുമെങ്കിലും അധികമാരും കടികൊള്ളാന്‍ തയ്യാറായില്ല. ഹുസൈന്‍ ഖാനെ പരീക്ഷിക്കാന്‍ കിട്ടിയത് ഭാഗ്യമെന്നേ പറയേണ്ടൂ. കൊതുകുകളും മലേറിയയും തമ്മിലുള്ള ബന്ധമെന്തെന്ന് മനസിലാക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്ന ഡോ. റോസ് ഇത്തരമൊരു ഉപായം പരീക്ഷിക്കുകയായിരുന്നു. കാതുകുവലയ്ക്കുള്ളില്‍ രോഗിയെ കിടത്തുക. എന്നിട്ട് ഉള്ളിലേക്ക് കൊതുകുകളെ വിടുക. രോഗിയെ കടിച്ചു കഴിഞ്ഞ് കൊതുകുകളെ പിടിച്ച് ജാറില്‍ സൂക്ഷിച്ചു വെയ്ക്കുക. ദിവസങ്ങളോളം ജീവനോടെ സൂക്ഷിച്ച ശേഷം, മലേറിയ രോഗാണു കൊതുകിന്റെ ശരീരത്തില്‍ കടന്നിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ അവയെ കീറിമുറിച്ച് സൂക്ഷ്മദര്‍ശനിയുടെ സഹായത്തോടെ പരിശോധിക്കുക-ഇതാണ് 40 കാരനായ റോസ് അനുവര്‍ത്തിച്ചുവന്നത്.

പരിമിതസൗകര്യങ്ങളുള്ള ഓഫീസില്‍വെച്ച് കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുകയെന്നത് ദുര്‍ഘടമായ ഒന്നായിരുന്നു. സെക്കന്‍ഡറാബാദിലെ വെറുപ്പിക്കുന്ന ഉഷ്ണത്തില്‍ നിന്ന് ആശ്വാസം തേടാന്‍ പങ്ക കറക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പങ്കയുടെ കാറ്റില്‍ കൊതുകു സാമ്പിള്‍ പറന്നുപോയാലോ. നെറ്റിയില്‍നിന്ന് ഒഴുകിയെത്തുന്ന വിയര്‍പ്പുചാലുകള്‍ കാഴ്ച മറയ്ക്കും. വിയര്‍പ്പ് വീണ് സൂക്ഷ്മദര്‍ശനിയുടെ ഐപീസ് പോലും കേടായിട്ടുണ്ട്. ലാര്‍വകളെ ശേഖരിച്ച് വളര്‍ത്തി കൊതുകുകളാക്കിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. അതിനാല്‍, രോഗിയെ കടിക്കുംമുമ്പ് കൊതുകുകളുടെ ശരീരത്തില്‍ രോഗാണു കടക്കാനുള്ള സാധ്യതയില്ല.

ഹുസൈന്‍ ഖാനെ കടിച്ച കൊതുകുകളില്‍ രണ്ടെണ്ണത്തെ ആഗസ്ത് 17 ഡോ.റോസ് പരിശോധിച്ചു. വിശേഷിച്ച് ഒന്നും കണ്ടില്ല. അവശേഷിച്ചതില്‍ ഒരു കൊതുകിനെ രണ്ടു ദിവസം കഴിഞ്ഞ് കൊന്ന് പരിശോധിച്ചു. പത്തു മൈക്രോണ്‍ മാത്രം വലിപ്പമുള്ള പ്രത്യേകയിനം കോശങ്ങള്‍ അതിന്റെ വയറ്റിലെ ഭിത്തിയില്‍ രൂപപ്പെടുന്നതായി കണ്ടു, പക്ഷേ എന്താണെന്ന് മനസിലായില്ല.

ആഗസ്ത് 20 വിരസമായ ഒരു ദിവസമായാണ് ഡോ.റോസിന് രാവിലെ തന്നെ അനുഭവപ്പെട്ടത്. കഠിനമായ ഉഷ്ണം. പതിവുപോലെ പുലര്‍ച്ചെ ഏഴുമണിക്ക് ഹോസ്പിറ്റലിലെത്തി രോഗികളെ പരിശോധിച്ചു. അതിനു ശേഷം കത്തുകള്‍ക്ക് മറുപടിയെഴുതി. ഹുസൈന്‍ ഖാനെ ആഗസ്ത് 16 ന് കടിച്ച കൊതുകുകളില്‍ ഒരെണ്ണം ചത്തിരിക്കുന്നു. രണ്ടെണ്ണം കൂടി അവശേഷിച്ചിട്ടുണ്ട്. അവയിലൊന്നിനെ കൊന്ന് പരിശോധിക്കുന്ന ജോലി ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിച്ചത്. സൂക്ഷ്മദര്‍ശനിയിലൂടെ കൊതുകിന്റെ ഓരോ കോശങ്ങളായുള്ള പരിശോധന. വയറ്റിലെത്തിയപ്പോള്‍ അത്ഭുതമുളവാക്കുന്ന കാഴ്ച, കൊതുകുകളുടേതില്‍ നിന്ന് വ്യത്യസ്തമായ ഒരിനം കോശങ്ങളുടെ സാന്നിധ്യം ആമാശയഭിത്തിയില്‍. അതിനകം നൂറോളം കൊതുകുകളെ കീറിമുറിച്ച് പരിശോധിച്ച് പരിചയമുള്ള അദ്ദേഹത്തിന് കൊതുകിന്റെ കോശങ്ങളെല്ലാം ഹൃദിസ്ഥമാണ്, വ്യത്യസ്തമായ എന്തെങ്കിലും കണ്ടാല്‍ അത് തീര്‍ച്ചയായും തിരിച്ചറിയപ്പെടും.

പരിശോധന പുരോഗമിക്കുന്തോറും കൂടുതല്‍ അന്യകോശങ്ങള്‍...അവയുടെ കരട് രൂപം നോട്ട്ബുക്കില്‍ വരച്ചു. ആ കൊതുകു സാമ്പിള്‍ സീലുവെച്ച് സൂക്ഷിച്ചു. അതിനുശേഷം വീട്ടിലെത്തി അല്‍പ്പസമയം വിശ്രമിച്ചു.

പക്ഷേ, അന്ന് രാത്രി അദ്ദേഹത്തിന് ഉറക്കം കിട്ടിയില്ല. താന്‍ എന്താണ് കണ്ടെത്തിയതെന്നുള്ള പ്രശ്‌നത്തിന് ഉത്തരം ലഭിക്കാന്‍, അവശേഷിച്ച കൊതുകിനെ പരിശോധിക്കേണ്ടിയിരുന്നു. പിറ്റേന്ന് അതു നടത്തി. ആ പരിശോധനയില്‍ കൂടുതല്‍ വളര്‍ന്ന അന്യകോശങ്ങള്‍ കൊതുകിന്റെ വയറ്റിന്റെ ഭിത്തിയില്‍ ഡോ.റോസ് നിരീക്ഷിച്ചു, ആകെ 21 എണ്ണം. മാത്രമല്ല, മലേറിയയ്ക്ക് കാരണമായ പ്ലാസ്‌മോഡിയം എന്ന പരാദത്തിന്റെ ലക്ഷണങ്ങളും ആ കോശങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം മനസിലാക്കി.

തലേദിവസം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ, വര്‍ഷങ്ങളായി താന്‍ തേടിക്കൊണ്ടിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം കണ്ടെത്തുകയായിരുന്നു. വിയര്‍പ്പൊഴുക്കിയുള്ള ആ ഡോക്ടറുടെ കഠിനാധ്വാനം വഴി രണ്ട് കാര്യങ്ങള്‍ ലോകത്തിന് ഒറ്റയടിക്ക് ലഭിച്ചു : ഒന്ന് മലേറിയ പകരുന്നതിന്റെ രഹസ്യം, രണ്ട്-ആഗസ്ത് 20 എന്ന 'ലോക കൊതുകുദിനം'!

ആധുനിക ചരിത്രത്തിലുടനീളം ദുരിതം വിതച്ച മാരക പകര്‍ച്ചവ്യാധിയാണ് മലേറിയ അഥവാ മലമ്പനി. പ്ലാസ്‌മോഡിയം എന്ന പരാദമാണ് രോഗകാരിയെന്ന് 1880 ല്‍ കണ്ടുപിടിക്കപ്പെട്ടെങ്കിലും, രോഗം പകരുന്നതെങ്ങനെ എന്നതിന് കൃത്യമായ വിശദീകരണം ആരുടെ പക്കലും ഇല്ലായിരുന്നു. കൊതുകുകടിയിലൂടെയാണ് മലേറിയ പകരുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടത് അന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.റോസിന്റെ അര്‍പ്പണബുദ്ധിയോടെയുള്ള അന്വേഷണം വഴിയാണ്. ആ കണ്ടെത്തലിന്റെ ആദ്യദിനമായിരുന്നു 1897 ആഗസ്ത് 20.

കൊതുകളും മലേറിയയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന്യം എന്തെന്നു ചോദിച്ചാല്‍, മലേറിയ നിയന്ത്രണത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം അതാണ് എന്നതാണ്. കൊതുകുനശീകരണവും ശുചീകരണവുമാണ് മലേറിയ പകരുന്നത് തടാനുള്ള മാര്‍ഗമെന്ന് ലോകത്തോട് ആദ്യം വിളിച്ചു പറയാന്‍ തന്റെ കണ്ടെത്തലിലൂടെ ഡോ. റോസിന് കഴിഞ്ഞു. ഡോ.റോസിന്റെ കണ്ടെത്തലിന്റെ പ്രധാന്യം ലോകം അനുഭവിച്ചറിയാന്‍ തുടങ്ങിയതിന്റെ തെളിവായിരുന്നു 1902 ല്‍ അദ്ദേഹത്തെ തേടിയെത്തിയ നോബല്‍ പുരസ്‌കാരം.

പത്തൊന്‍പതാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ആര്‍മിയില്‍ 1,78,000 അംഗങ്ങളുണ്ടായിരുന്നു. ഡോ.റോസ് തന്റെ നിര്‍ണായക കണ്ടെത്തല്‍ നടത്തുന്ന 1897 ല്‍ അതിലെ 76,000 സൈനികരെ മലേറിയ ബാധിച്ച് ആസ്പത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആ ഒറ്റവര്‍ഷംകൊണ്ടു മാത്രം 50 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ മലമ്പനി ബാധിച്ചു മരിച്ചു.

ഇത്ര രൂക്ഷവും അടിയന്ത്രപ്രാധാന്യവും അര്‍ഹിക്കുന്ന പ്രശ്‌നത്തെയാണ് ഏകാംഗ സൈന്യത്തെപ്പോലെ ഡോ.റോസ് നേരിടേണ്ടിയിരുന്നത്. എല്ലാത്തരം കടമ്പകളും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. തന്നെ തുടരെ പിടികൂടുന്ന നിരാശയെ മറികടക്കേണ്ടതുണ്ടായിരുന്നു, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ഇന്ത്യയെപ്പോലൊരു ബ്രിട്ടീഷ് കോളനിയിലെ പരിമിത സൗകര്യങ്ങളോട് പടവെട്ടി മുന്നേറേണ്ടതുണ്ടായിരുന്നു, തന്റെ ഗവേഷണത്തിന് മേലധികാരികള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, സ്വന്തം പോക്കറ്റില്‍ നിന്ന് ശമ്പളം നല്‍കിയാണ് സഹായികളപ്പോലും ഡോ.റോസ് നിയമിച്ചിരുന്നത്.

ഒടുവില്‍ മലേറിയഗവേഷണം അവസാനിപ്പിക്കാന്‍ അധികാരികളില്‍ നിന്ന് ഉത്തരവുണ്ടായപ്പോഴാണ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ നിന്ന് അദ്ദേഹത്തിന് രാജിവെയ്‌ക്കേണ്ടി വന്നത്!

കുമയൂണ്‍ കുന്നുകളുടെ സന്തതി
ഹിമാലയന്‍ താഴ്‌വരയിലെ കുമയൂണ്‍ കുന്നുകളില്‍ പെട്ട പ്രകൃതിരമണീയമായ അല്‍മോറയില്‍ 1857 മെയ് 13 നായിരുന്നു റൊണാള്‍ഡ് റോസിന്റെ ജനനം. ഇന്ത്യയില്‍ ശിപായി ലഹള ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടേയുള്ളു അന്ന്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ സ്‌കോട്ടിഷ് ഓഫീസറായ സര്‍ കാംപ്ബല്‍ ക്ലേയി ഗ്രാന്റ് റോസിന്റെയും മാറ്റില്‍ഡ ചാര്‍ലോറ്റി എല്‍ഡര്‍ട്ടന്റെയും പത്തു മക്കളില്‍ ആദ്യത്തെയാളായിരുന്നു റോസ്.

എട്ടു വയസ്സുള്ളപ്പോള്‍ റോസിനെ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കയച്ചു. ചിത്രരചന, കവിത തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലായിരുന്നു ചെറുപ്പത്തില്‍ ഏറെ താത്പര്യം. ഗണിതത്തിലും ആ ബാലന്‍ പ്രാഗത്ഭ്യം കാട്ടി (ഗണിതത്തിലുള്ള താത്പര്യം റോസ് ഒരിക്കലും ഉപേക്ഷിച്ചില്ല. സ്വയം അഭ്യസിച്ച ഗണിതവിദ്യകളാണ് പില്‍ക്കാലത്ത് മലമ്പനിയെന്ന പകര്‍ച്ചവ്യാധിയുടെ സാമൂഹിക-സാമ്പത്തിക മാനങ്ങള്‍ കണക്കുകൂട്ടാന്‍ അദ്ദേഹത്തെ സഹായിച്ചത്). എഴുത്തുകാരനാകാനാണ് താത്പര്യമെന്ന് പതിനേഴാമത്തെ വയസില്‍ റോസ് പ്രഖ്യാപിച്ചെങ്കിലും പിതാവ് അക്കാര്യം അനുവദിച്ചില്ല.

എഴുത്തുകാരനാകാന്‍ പറ്റുന്നില്ലെങ്കില്‍ പിതാവിനെപ്പോലെ സൈന്യത്തില്‍ ചേരാനായി താത്പര്യം. പക്ഷേ, റോസ് മെഡിക്കല്‍ രംഗം തിരഞ്ഞെടുക്കണമെന്നും 'ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസി'ല്‍ ചേരണമെന്നും പിതാവ് കര്‍ക്കശ നിലപാടെടുത്തു. അങ്ങനെയാണ് വൈദ്യശാസ്ത്രപഠനത്തിനായി 1875-ല്‍ ലണ്ടനിലെ സെന്റ് ബെര്‍ത്തലോമ്യ ഹോസ്പിറ്റലില്‍ ചേരുന്നത്.

'താത്പര്യമില്ലാത്ത ബൗദ്ധികവ്യായാമത്തിന് തയ്യാറില്ലാത്ത സ്വപ്‌നാടകനായ ഒരു വിദ്യാര്‍ഥിയായിരുന്നു' താനെന്ന് റോസ് പില്‍ക്കാലത്ത് സാക്ഷ്യപ്പെടുത്തി. മെഡിക്കല്‍ സ്‌കൂളിലെ സമയത്തില്‍ നല്ലൊരു പങ്കും റോസ് ചെലവിട്ടത് സംഗീതം ചിട്ടപ്പെടുത്താനും കവിതയും നാടകവും എഴുതാനുമായിരുന്നു. സ്വാഭാവികമായും വൈദ്യശാസ്ത്രപഠനത്തില്‍ ശ്രദ്ധേയമായ വിജയം ആ ചെറുപ്പക്കാരനെ തേടിയെത്തിയില്ല. മാത്രമല്ല, ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലേക്കുള്ള യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു.

അലവന്‍സ് റദ്ദാക്കുമെന്ന് ക്ഷുഭിതനായ പിതാവ് ഭീഷണി മുഴക്കിയപ്പോള്‍, ലണ്ടനും ന്യൂയോര്‍ക്കിനുമിടയ്ക്ക് സര്‍വീസ് നടത്തുന്ന ഒരു കപ്പലില്‍ സര്‍ജനായി റോസ് ചേര്‍ന്നു. ഏതായാലും വീണ്ടും പരീക്ഷയെഴുതി 1881 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്ന് പിതാവിന്റെ അഭിലാഷം ആ യുവാവ് സഫലമാക്കി. അത്ര മികച്ചതല്ലാത്ത അക്കാദമിക് റിക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് സര്‍വീസിലാണ് റോസിന് നിയമനം ലഭിച്ചത്. (ബ്രിട്ടീഷ് ഇന്ത്യന്‍ പ്രസിഡന്‍സികളില്‍ ഏറ്റവും അഭിഗാമ്യമായി മിക്കവരും പരിഗണിച്ചിരുന്നത് ബംഗാളും ബോംബെയുമായിരുന്നു). മദ്രാസ്, മൈസൂര്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിങ്ങനെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മ യുദ്ധത്തിലും സേവനമനുഷ്ഠിച്ചു.

മദ്രാസിലായിരിക്കുമ്പോള്‍ റോസിന് കൈകാര്യം ചെയ്യേണ്ടിവന്ന രോഗികളിലേറെയും മലേറിയ ബാധിച്ച സൈനികരായിരുന്നു. സിങ്കോണ മരത്തിന്റെ തൊലിയില്‍ നിന്നുള്ള ക്വിനീന്‍ ആയിരുന്നു മലേറിയ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത്. മലേറിയ ബാധിച്ചവരില്‍ ഒട്ടേറെപ്പേര്‍ ചികിത്സ കിട്ടാതെ മരിക്കുന്നത് പതിവായിരുന്നു.

കൊതുകുമായുള്ള ബന്ധം
'കൊതുകു റോസ്' എന്ന് അടുപ്പമുള്ളവര്‍ പില്‍ക്കാലത്ത് സ്‌നേഹപൂര്‍വം വിളിക്കാന്‍ മാത്രം, കൊതുകുകളുമായി ഡോ.റോസിന് 'ബന്ധം' ആരംഭിക്കുന്നത് 1883 ലാണ്. ബാംഗ്ലൂരിലെ ആക്ടിങ് ഗാരിസണ്‍ സര്‍ജന്‍ ആയി നിയമനം കിട്ടുന്നതോടെയായിരുന്നു അതിന്റെ തുടക്കം. സന്തോഷകരമായി ജീവിക്കന്‍ പാകത്തിലൊരു ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയെങ്കിലും, കടുത്ത കൊതുകുശല്യം അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തി.

സമീപത്തെ കെട്ടിടങ്ങളിലൊന്നുമില്ലാത്തത്ര കൊതുകു ശല്യം ആ ബംഗ്ലാവിലെങ്ങനെ വന്നു എന്നു പരിശോധിച്ച അദ്ദേഹം, ബംഗ്ലാവിന് സമീപം വെള്ളമുള്ള വീപ്പകള്‍ നിരത്തി വെച്ചിരിക്കുന്നത് കണ്ടു. വീപ്പകളിലെ വെള്ളത്തില്‍ കണ്ട ലാര്‍വകള്‍ കൊതുകിന്റേതാണെന്ന് മനസിലാക്കിയ അദ്ദേഹം, ആ വീപ്പകളിലെ വെള്ളം മുഴുവന്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. അതോടെ കൊതുകുശല്യം കാര്യമായി കുറഞ്ഞു. ഈ സംഭവം സുപ്രധാനമായ ഒരു വസ്തുത അദ്ദേഹത്തിന് വെളിവാക്കിക്കൊടുത്തു. കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ പാകത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കിയാല്‍ കൊതുകുശല്യം നിയന്ത്രിക്കാം!

ഇന്നിത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാകാം. എന്നാല്‍, ഒരു നൂറ്റാണ്ടുമുമ്പ് ഇക്കാര്യം പറഞ്ഞ ഡോ.റോസിന് ശരിക്കും പരിഹാസമാണ് ഏല്‍ക്കേണ്ടി വന്നത്. കൊതുകുകളും പ്രകൃതിയുടെ ഭാഗമാണ് അവയെ നമ്മള്‍ സഹിച്ചേ തീരൂ എന്നുപോലും ചില സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു.

അന്ന് കൊതുകുകളില്‍ ഇതിലപ്പുറം ഒരു താത്പര്യം റോസിന് ഉണ്ടായില്ല. ഒഴിവു സമയത്ത് ഗണിതശാസ്ത്രം കൂടുതല്‍ പഠിച്ചു. കവിതയും നാടകങ്ങളും നിലവാരം കുറഞ്ഞ നോവലുകളും എഴുതുക മാത്രമല്ല, സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കി അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഉഷ്ണമേഖലാപ്രദേശത്തെ രോഗങ്ങളെപ്പറ്റി, പ്രത്യേകിച്ചും മലേറിയയില്‍ താത്പര്യം ജനിക്കുന്നത് അക്കാലത്താണ്. ലണ്ടനിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എസക്‌സ് ചതുപ്പ് പ്രദേശത്തുനിന്ന് പനിയുമായെത്തിയ സ്ത്രീയെ പരിശോധിച്ച് അത് മലമ്പനിയാണെന്ന് വിധിയെഴുതിയ അനുഭവം ഡോ.റോസിനുണ്ട്. ആ സ്ത്രീ ഭയപ്പെട്ട് സ്ഥലം വിട്ടു. മാത്രമല്ല, ഉഷ്ണമേഖലാപ്രദേശത്ത് കാണപ്പെടുന്ന രോഗം ബ്രിട്ടനില്‍ താമസിക്കുന്ന സ്ത്രീക്ക് വന്നുവെന്ന് ആരും വിശ്വസിച്ചുമില്ല. തന്റെ രോഗനിര്‍ണയം ശരിയാണെന്ന് തെളിയിക്കാന്‍ വിദ്യാര്‍ഥിയായിരുന്ന റോസിന് സാധിച്ചില്ല.

ഈ അനുഭവം ഒരുപക്ഷേ, പില്‍ക്കാലത്ത് ആ രോഗത്തെക്കുറിച്ച് കൂടുതലറിയാന്‍ പ്രേരണയായിട്ടുണ്ടാകാം. ഏതായാലും ഇന്ത്യയില്‍ വര്‍ഷംതോറും ആയിരങ്ങളുടെ ജീവനപഹരിക്കുന്ന ആ മാരകരോഗത്തെക്കുറിച്ചുള്ള താത്പര്യം ആദ്യം കവിതയുടെ രൂപത്തിലാണ് ഡോ.റോസില്‍ നിന്ന് പുറത്തുവന്നത്!

ഇന്ത്യയില്‍ ഏഴുവര്‍ഷം ജോലി ചെയ്തപ്പോഴേക്കും മടുത്തു തുടങ്ങി. ഒപ്പം തന്റെ സാഹിത്യജീവിതം അത്ര വിജയകരമല്ലെന്ന് അപ്പോഴേക്കും ഡോ.റോസിന് ബോധ്യമാകാനും തുടങ്ങി. ഒരുതരം സ്വത്വപ്രതിസന്ധി. മടുപ്പില്‍ നിന്ന് രക്ഷനേടാനെന്നോണം, 1888 ല്‍ ലണ്ടനിലേക്ക് പോയി. അവിടെ പബ്ലിക് ഹെല്‍ത്തില്‍ ഡിപ്ലോമായ്ക്ക് ചേര്‍ന്നു. സൂക്ഷ്മദര്‍ശനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിലും ലബോറട്ടറി സങ്കേതങ്ങളിലും വൈദഗ്ധ്യം നേടുന്നത് ആ ഡിപ്ലോമ കോഴ്‌സിനിടെയാണ്.

ലണ്ടനില്‍ വെച്ചാണ് റോസ ബെസ്സീ ബ്ലോക്‌സം എന്ന യുവതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.1889 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി. ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പിറന്നു.

മലേറിയ ഗവേഷണം
1880 ല്‍ അള്‍ജീരിയയില്‍ വെച്ചാണ് ഫ്രഞ്ച് സൈനിക ഡോക്ടറായിരുന്ന ചാള്‍സ് ലൂയിസ് അല്‍ഫോണ്‍സ് ലാവെറന്‍ (1845-1922) പ്ലാസ്‌മോഡിയമെന്ന മലേറിയ രോഗാണുവിനെ തിരിച്ചറിഞ്ഞത്. രോഗബാധിതരുടെ ചുവപ്പ് രക്താണുക്കളില്‍ ചന്ദ്രക്കലയുടെ ആകൃതിയുള്ള പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം അദ്ദേഹം നിരീക്ഷിച്ചു. ആദ്യം അക്കാര്യം ആരും അംഗീകരിച്ചില്ലെങ്കിലും, അക്കാലത്ത് മലേറിയ ഗവേഷണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇറ്റാലിയന്‍ ഗവേഷകര്‍ 1886 ല്‍ ലാവെറന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. പ്ലാസ്‌മോഡിയം ഉള്‍പ്പടെയുള്ള പ്രോട്ടോസോവകള്‍ മനുഷ്യര്‍ക്ക് രോഗമുണ്ടാക്കുന്നു എന്നു കണ്ടെത്തിയതിന് 1907 ല്‍ ലാവെറന്‍ വൈദ്യശാസ്ത്രനോബലിന് അര്‍ഹനായി.

എന്നാല്‍, എങ്ങനെയാണ് മനുഷ്യരില്‍ മലേറിയ പകരുന്നതെന്ന് വ്യക്തമല്ലായിരുന്നു. ദുഷിച്ച വായുവും മലിനജലവും വഴി രോഗം പകരുന്നുവെന്നായിരുന്നു വിശ്വാസം.

കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെട്ടത് 1883 ലാണ്; എ.എഫ്.എ.കിങ് എന്ന ഗവേഷകനായിരുന്നു അതിന് പിന്നില്‍. ഇക്കാര്യം തെളിയിക്കാനുള്ള ശ്രമങ്ങള്‍ ഇറ്റലിയില്‍ നടന്നു. ഗുണകരമായ ചില ഫലങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അക്കാലത്ത് ശ്രമിച്ച മറ്റൊരാള്‍ പ്രശസ്ത ഇംഗ്ലീഷ് ഗവേഷകന്‍ പാട്രിക് മാന്‍സന്‍ ആയിരുന്നു. ഉഷ്ണമേഖലാരോഗങ്ങള്‍ സംബന്ധിച്ച പഠനശാഖയുടെ പിതാവെന്ന് തന്നെ പലരും വിശേഷിപ്പിക്കുന്ന അദ്ദേഹം മന്തുരോഗ ഗവേഷണത്തില്‍ വളരെ മുന്നേറിയിരുന്നു. (മനുഷ്യന് രോഗം വരുത്തുന്ന ഒരു പരാദം കൊതുകുകള്‍ വഴി പകരാമെന്ന് ആദ്യം തെളിയിച്ചത് മാന്‍സന്‍ ആണ്-1878 ല്‍ മന്തുരോഗത്തിന്റെ കാര്യത്തിലായിരുന്നു അത്). മന്തുപോലെ മലമ്പനിയും ചില പ്രത്യേകയിനം കൊതുകുകളാണ് പരത്തുന്നതെന്ന് അദ്ദേഹം അനുമാനിച്ചു.

പക്ഷേ, മലേറിയ ഗവേഷണത്തിന്റെ പ്രശ്‌നം, ബ്രിട്ടനെപ്പോലെ മലമ്പനി പടരാത്ത ഒരു സ്ഥലത്തിരുന്നുള്ള ഗവേഷണം വിജയമാകില്ല എന്നതാണ്. അതായിരുന്നു ഡോ.മാന്‍സന്‍ നേരിട്ട പരിമിതി. ആ പരിമിതിക്കുള്ള മറുമരുന്ന് ഇന്ത്യയില്‍ നിന്നാണെത്തിയത്; ഡോ.റോസിന്റെ രൂപത്തില്‍!

പബ്ലിക്ക് ഹെല്‍ത്തില്‍ ഡിപ്ലോമ നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ഡോ.റോസിന് ബാംഗ്ലൂരിലെ ചെറിയൊരു സൈനിക ഹോസ്പിറ്റലിലാണ് നിയമനം കിട്ടിയത്. വയറ്റിലുണ്ടാകുന്ന ഒരിനം വിഷബാധയാലാണ്  മലേറിയ ഉണ്ടാകുന്നതെന്ന നിഗമനത്തിലെത്തിയ അദ്ദേഹം അതെപ്പറ്റി ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം! ലാവെറന്‍ നടത്തിയ കണ്ടെത്തലിനെപ്പറ്റി ഡോ.റോസ് അന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍, 1892 ആയപ്പോഴേക്കും ആ കണ്ടെത്തലിനെപ്പറ്റി ഒട്ടേറെ ശാസ്ത്ര ജേര്‍ണലുകളില്‍ ഡോ.റോസ് വായിച്ചു. എന്നാല്‍, ലാവെറന്റെ കണ്ടെത്തല്‍ അദ്ദേഹത്തിന് ബോധ്യമായില്ല. പനിയുമായി തന്റെയടുത്തെത്തുന്ന ഏത് രോഗിയുടെയും രക്തസാമ്പിളെടുത്ത് സൂക്ഷ്മദര്‍ശനിയില്‍ പരിശോധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ചുവപ്പ് രക്താണുക്കളിലെവിടെയെങ്കിലും ചന്ദ്രക്കലപോലുള്ള പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്താനാകുമോ എന്നറിയാനായിരുന്നു ശ്രമം. പക്ഷേ, ഒന്നും കണ്ടില്ല. ലാവെറന്റെ അവകാശവാദം തട്ടിപ്പാണെന്ന നിഗമനത്തില്‍ ഡോ.റോസ് അങ്ങനെയാണെത്തിയത്. (അക്കാലത്തെ മൈക്രോസ്‌കോപ്പുകളുടെ ദയനീയ സ്ഥിതി അദ്ദേഹത്തെപ്പോലെ ഒട്ടേറെ ഗവേഷകരെ ഇത്തരം അമ്പരിപ്പിക്കുന്ന ധാരണകളില്‍ എത്തിച്ചിരുന്നു).

ലാവെറന്റെ കണ്ടെത്തല്‍ ശരിയല്ല എന്നതിന് ആവശ്യത്തിലേറെ തെളിവ് തന്റെ പക്കലുണ്ടെന്ന്, 1894-ല്‍ വീണ്ടും ലണ്ടനിലെത്തിയപ്പോള്‍ ഡോ.റോസ് സുഹൃത്തുക്കളോട് പറഞ്ഞു. പക്ഷേ, അവര്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. പ്ലാസ്‌മോഡിയം പരാദങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് അവര്‍ അറിയിച്ചു. മാത്രമല്ല, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി അദ്ദേഹത്തെ ഡോ.മാന്‍സന്റെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു.

അതായിരുന്നു ഡോ. റോസിന്റെ ജീവിതത്തിലെ യഥാര്‍ഥ വഴിത്തിരിവ്. 1894 ഏപ്രില്‍ പത്തിനായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച, സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. മാന്‍സന്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഡോ.റോസിന് പ്ലാസ്‌മോഡിയം അണുക്കളെ മലേറിയ രക്തത്തില്‍  കാണിച്ചുകൊടുത്തു. സംശയം മാറിയെന്നു മാത്രമല്ല, കൂടുതല്‍ കാര്യങ്ങളറിയാന്‍ അത്യാകാംക്ഷയോടെ മാന്‍സനെ ഡോ.റോസ് പിന്തുടര്‍ന്നു.


ഡോ.റോസില്‍ ശരിക്കുമൊരു അപ്പസ്‌തോലനെ മാന്‍സന്‍ കണ്ടു. കൊതുകുകളാണ് മലേറിയ പരത്തുന്നത് എന്ന സിദ്ധാന്തം പരീക്ഷിച്ചറിയാന്‍ പറ്റിയ വ്യക്തി ഡോ.റോസ് അല്ലാതെ മറ്റാരുമല്ലെന്ന് അദ്ദേഹം മനസിലുറപ്പിച്ചു. മലേറിയ രോഗിയുടെ രക്തം കുടിക്കുമ്പോള്‍ രോഗാണു കൊതുകിന്റെ വയറ്റിലെത്തും. അവിടെ നിന്ന് അത് കൊതുകിന്റെ കോശങ്ങളില്‍ പ്രവേശിക്കും. കൊതുകു മുട്ടയിടുമ്പോള്‍ അതിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ലാര്‍വ വളരുന്ന വെള്ളത്തില്‍ കലരും. ആ വെള്ളം കുടിക്കുമ്പോഴാണ് രോഗം പകരുന്നത്-ഇതായിരുന്ന ഡോ.മാന്‍സന്റെ നിഗമനം.

എഴുത്തിലൂടെ തനിക്ക് കരഗതമാക്കാന്‍ കഴിയാത്ത പ്രശസ്തി, കൊതുകുകള്‍ വഴി നേടാമെന്ന് ഡോ.റോസ് ഉത്സാഹത്തോടെ മനസിലാക്കി. ഡോ.മാന്‍സന്റെ നിഗമനം തെളിയിക്കാനുറച്ചാണ് 1895 മാര്‍ച്ചില്‍ അദ്ദേഹം തിരികെ ഇന്ത്യയിലെത്തിയത്. തനിക്ക് നിയമനം ലഭിച്ച സെക്കന്‍ഡറാബാദില്‍ തന്നെ മലേറിയ ഗവേഷണം തുടങ്ങി.

പനിയുമായെത്തുന്ന ഏവരുടെയും വിരലില്‍ നിന്ന് ചോര കുത്തിയെടുത്തു പരിശോധിച്ചു. ആളുകള്‍ ഡോ.റോസിനെ കണ്ടാല്‍ ഓടുന്ന സ്ഥിതിയായി. സുഹൃത്തുക്കളില്‍ പലരും തനിക്ക് മലമ്പനിയാണെന്ന കാര്യം അദ്ദേഹത്തില്‍ നിന്ന് മറച്ചുവെച്ചു! രോഗികളില്‍നിന്ന് കൊതുക് ഊറ്റിയെടുത്ത ചോരയില്‍ പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം കണ്ടത്, താന്‍ തെളിയിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തം ശരിയാണെന്ന തോന്നലുണ്ടാക്കി. ഓരോ ചെറിയ വിവരങ്ങളും സംശയങ്ങളും അപ്പപ്പോള്‍ ഡോ.മാന്‍സന് എഴുതി. അദ്ദേഹം ഡോ.റോസിന് ആവശ്യമായ നിര്‍ദ്ദേശവും പ്രോത്സാഹനവും കത്തുകളിലൂടെ തിരിച്ചും നല്‍കി.

1895-1899 കാലത്ത് ഇരുവരും പരസ്പരം അയച്ചത് 173 കത്തുകളാണ്. മലമ്പനി ഗേവഷണത്തിന്റെ എല്ലാ വഴിത്തിരിവുകളും മുഹൂര്‍ത്തങ്ങളും ആ കത്തുകളിലുണ്ട്.

പ്ലാസ്‌മോഡിയത്തിന്റെ ജീവചക്രം
രോഗികളെ കടിച്ച കൊതുകുകള്‍ മുട്ടയിട്ട് ലാര്‍വയായി വിരിഞ്ഞ വെള്ളം ആളുകള്‍ക്ക് കുടിക്കാന്‍ കൊടുത്തത് ഡോ.മന്‍സന്റെ നിര്‍ദേശപ്രകാരമായിരുന്നു. ആദ്യം മൂന്നുപേര്‍ ആ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടു. പക്ഷേ, വെള്ളം കുടിച്ചവര്‍ക്കാര്‍ക്കും മലമ്പനി വന്നില്ല. സിദ്ധാന്തത്തിന് എവിടെയോ പിശകുണ്ടെന്ന് ഡോ.റോസിന് തോന്നി. നിരാശയോടെ ഗവേഷണം ഉപേക്ഷിക്കാന്‍ വരെ അദ്ദേഹം തയ്യാറായി, കവിതയെഴുത്ത് പുനരാരംഭിച്ചു. പക്ഷേ, മുന്നോട്ടു പോകാന്‍ മാന്‍സന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

1895 സപ്തംബറില്‍ ബാംഗ്ലൂരില്‍ കോളറ ബാധിതരെ ചികിത്സിക്കാന്‍ ഡോ.റോസ് നിയമിക്കപ്പെട്ടു. ആ തിരക്കിനിടയിലും മലേറിയ ഗവേഷണം പരിമിതമായ തോതില്‍ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. 'കൊതുകുവെള്ളം' കൂടുതല്‍ ആള്‍ക്കാര്‍ക്ക് നല്‍കി പരീക്ഷണം ആവര്‍ത്തിച്ചെങ്കിലും അതുവഴി മലേറിയ പകരുന്നതായി കണ്ടില്ല. ആ സമയത്താണ് മറ്റൊരു സംശയം അദ്ദേഹത്തെ പിടികൂടുന്നത്; കൊതുകുകള്‍ കടിക്കുമ്പോഴല്ലേ രോഗം പകരുന്നത്!

1896 മെയ് മാസത്തില്‍ ഡോ. മാന്‍സന് എഴുതിയ കത്തില്‍ ഈ സംശയം അദ്ദേഹം ഉന്നയിച്ചു. മാത്രമല്ല, അക്കാര്യം പരീക്ഷിക്കാന്‍ അദ്ദേഹം ഉറച്ചു. രോഗമില്ലാത്തവരെ കൊതുകുകളെക്കൊണ്ട് കടിപ്പിച്ചായിരുന്നു ആദ്യ പരീക്ഷണം. പക്ഷേ, ആ പ്രക്രിയ പലതവണ ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല, രോഗം പകരുന്നതായി കണ്ടില്ല. എവിടെയാണ് തെറ്റിയതെന്ന് പിന്നീട് മനസിലാക്കി. പ്രത്യേകയിനം കൊതുകുളില്‍ക്കൂടിയേ മലേറിയ പകരൂ എന്ന ഡോ.മാന്‍സന്റെ നിഗമനമാണ് അതിന് സഹായിച്ചത്. പരീക്ഷണത്തിന് ഡോ.റോസ് ഉപയോഗിച്ചത് ക്യൂലക്‌സ് കൊതുകുകളെയായിരുന്നു! അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗവേഷണം യഥാര്‍ഥ വഴിയിലായത്.

1897 ജൂണില്‍ അദ്ദേഹം സെക്കന്‍ഡരാബാദില്‍ മടങ്ങിയെത്തി. കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നു. കൊതുകുവലയ്ക്കുള്ളില്‍ വിട്ട് രോഗികളെ കടിപ്പിച്ച കൊതുകുകളെ ദിവസങ്ങളോളം  ജാറില്‍ ജീവനോടെ സൂക്ഷിച്ച ശേഷമായിരുന്നു പരിശോധന. അതിന്റെ ഭാഗമായാണ് മലേറിയ രോഗിയായ ഹുസൈന്‍ ഖാന്‍ ആ ആഗസ്ത് 16-ന് പത്തു തവണ കൊതുകുകടി കൊള്ളുകയും പത്തണ കൂലിയായി കൈപ്പറ്റുകയും ചെയ്യുന്നത്. ആഗസ്ത് 20 എന്ന നിര്‍ണായക ദിനത്തില്‍ ഡോ.റോസ് കൊതുകിന്റെ ആമാശയഭിത്തിയില്‍ കണ്ട അന്യകോശങ്ങള്‍ തന്നെയാണ്, 1880-ല്‍ ഫ്രഞ്ച് ഗവേഷകന്‍ ലാവെറന്‍ മലേറിയ രോഗികളുടെ രക്തകോശങ്ങളില്‍ കണ്ടതെന്ന് പിന്നീട് വ്യക്തമായി. പത്തു ദിവസം ലീവെടുത്ത് വീട്ടിലെത്തി തന്റെ കണ്ടെത്തലിനെക്കുറിച്ച് പ്രബന്ധം തയ്യാറാക്കി. 1897 ഡിസംബര്‍ 18 ന്റെ 'ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലി'ല്‍ അത് പ്രസിദ്ധീകരിച്ചു.

അതേസമയം, ഡോ.റോസിന്റെ ഗവേഷണപ്രവര്‍ത്തനങ്ങളെ മേലധികാരികള്‍ അത്ര സന്തുഷ്ടിയോടെയല്ല കണ്ടത്. അതിന്റെ തെളിവായിരുന്നു ആ വിജയനാളുകളില്‍ തന്നെ അദ്ദേഹത്തിന് രാജസ്ഥാനിലെ വിദൂരമായ ഖെര്‍വാരയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. മലേറിയബാധയുള്ള  പ്രദേശമായിരുന്നില്ല അത്. അതിനാല്‍, അതുവരെ ചെയ്തുകൊണ്ടിരുന്ന ഗവേഷണം അതേരൂപത്തില്‍ തുടരുക അസാധ്യമായി. പക്ഷേ, ഡോ.റോസ് മറ്റൊന്നു ചെയ്തു. പക്ഷികളില്‍ മലേറിയ ബാധിക്കുമോ എന്ന് പരിശോധിക്കാനാരംഭിച്ചു. പക്ഷികളെ കൊതുക കടിക്കില്ല എന്നാണ് അക്കാലത്ത് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍, പക്ഷികളെ കൊതുകുകള്‍ കടിക്കുമെന്ന് ഡോ.റോസ് സ്ഥിരീകരിച്ചു.

ഏതായാലും അതിനിടെ, ഡോ.മാന്‍സനും മറ്റുള്ളവരും അധികാരികളില്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായി 1898 ജനവരി 29 ന് ഡോ.റോസിന് കൊല്‍ക്കത്തയിലേക്ക് മാറ്റം കിട്ടി.

അടുത്തയിടെ റിട്ടയര്‍ ചെയ്ത ഒരു ഡോക്ടറുടെ ലബോറട്ടറി പരീക്ഷണങ്ങള്‍ക്ക് അവിടെ കണ്ടെത്തി. സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കി സഹായിയെയും നിയമിച്ചു (ഇക്കാര്യത്തിന് മെഡിക്കല്‍ സര്‍വീസ് അധികൃതരോട് റോസ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യം നിരസിക്കപ്പെടുകയാണുണ്ടായത്). മൊഹമ്മദ് ബ്യുക്‌സ് ആയിരുന്നു സഹായി. പക്ഷികളെ മലേറിയ ബാധിക്കുന്നതിന് കാരണം ക്യൂലക്‌സ് കൊതുകളുടെ കടിയാണെന്ന് കല്‍ക്കത്തയില്‍ വെച്ച് അദ്ദേഹം തെളിയിച്ചു. മാത്രമല്ല, കൊതുകുകളുടെ ഉമിനീര്‍ഗ്രന്ഥിയില്‍ വളരുന്ന മലേറിയ രോഗാണു, കൊതുകു കടിക്കുമ്പോള്‍ പക്ഷികളിലേക്ക് എത്തുകയാണെന്നും അദ്ദേഹം കണ്ടെത്തി. എന്നുവെച്ചാല്‍, രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം കുടിക്കുമ്പോള്‍ കൊതുകിന്റെ ശരീരത്തിലേക്ക് രോഗാണു എത്തും. അതവിടെ നിന്ന് കൊതുകിന്റെ ഉമിനീര്‍ഗ്രന്ഥിയിലെത്തി താവളമുറപ്പിക്കും, അടുത്ത ശരീരത്തിലേക്ക് പ്രവേശിക്കാന്‍. മലേറിയ രോഗാണുവിന്റെ ജീവചക്രം അങ്ങനെ വെളിപ്പെടുകയായിരുന്നു.

1898 ജൂലായ് രണ്ട്, നാല് തിയതികളില്‍ നടത്തിയ പരീക്ഷണത്തിലായിരുന്നു നിര്‍ണായകമായ ഈ കണ്ടെത്തല്‍. വീണ്ടും സ്ഥലംമാറ്റിയാലോ എന്നു ഭയന്ന് തിടുക്കത്തിലായിരുന്നു ഡോ.റോസിന്റെ ഗവേഷണം.

പ്ലാസ്‌മോഡിയത്തിന്റെ ജീവചക്രം കണ്ടെത്തിയെന്ന വാര്‍ത്ത ഡോ.മാന്‍സനെ തേടിയെത്തുമ്പോള്‍, എഡിന്‍ബറോയില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയില്‍നിന്ന് ടെലഗ്രാഫ് വഴിയാണ് ഡോ.റോസ് ആ വാര്‍ത്ത എഡിന്‍ബറോയില്‍ എത്തിച്ചത്. സമ്മേളനപ്രതിനിധികള്‍ക്ക് മുന്നില്‍ ഡോ.മാന്‍സന്‍ ആ റിപ്പോര്‍ട്ട് വായിച്ചു. എണീറ്റ് നിന്ന് നീണ്ട കരഘോഷത്തോടെയാണ് ആ വിവരം അവിടെ കൂടിയിരുന്ന വിദഗ്ധര്‍ സ്വീകരിച്ചത്.

'നിങ്ങളെന്നോട് യോജിക്കുമെന്ന് എനിക്ക് ഉറപ്പാണ്', ഡോ.മാന്‍സന്‍ പറഞ്ഞു. 'സര്‍ജന്‍ മേജര്‍ റോസ് ഇതിനകം നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ വൈദ്യശാസ്ത്ര സമൂഹം മാത്രമല്ല, മനുഷ്യവര്‍ഗം മുഴുവന്‍ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു'. മാത്രമല്ല, കഠിനാധ്വാനിയും ബുദ്ധിമാനുമായ ആ ഗവേഷകന് പ്രവര്‍ത്തനം തുടരാന്‍ എല്ലാ പ്രോത്സാഹനവും സഹായവും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്നാല്‍, തങ്ങള്‍ ഡോ.റോസിനൊപ്പമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ഉന്നതര്‍ വീണ്ടും തെളിയിച്ചു. മലേറിയ ഗവേഷണം അവസാനിപ്പിക്കാന്‍ അദ്ദേഹത്തോട് മേലധികാരികള്‍ ഉത്തവിട്ടു. അസമിലെ പുതിയൊരു തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു. ഭാവിയില്‍ ഏറ്റവുമധികം മനുഷ്യജീവന്‍ രക്ഷിക്കാനുതകുന്ന കണ്ടുപിടിത്തത്തിന് ലഭിച്ച പ്രതികരണമാണിത്!

അധികാരികളുടെ ഈ നിഷേധ നിലപാടും കഠിനാധ്വാനം സമ്മാനിച്ച ക്ഷീണവും അസഹ്യമായ ചൂടും, ജോലി രാജിവെയ്ക്കാന്‍ ഡോ.റോസിനെ പ്രേരിപ്പിച്ചു. 1898 ആഗസ്ത് 13 ന് അദ്ദേഹം തന്റെ പരീക്ഷണശാല അടച്ചുപൂട്ടി കൊല്‍ക്കത്ത വിട്ടു. എന്നാല്‍, തന്റെ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തില്‍ മലേറിയ നിയന്ത്രണത്തിന് കര്‍ക്കശമായ നടപടികളെടുക്കാന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കാന്‍ അദ്ദേഹം മറന്നില്ല.

കൊതുകുവല ഉപയോഗിക്കുന്നതിനൊപ്പം പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും കൊതുകു പെരുകുന്നത് തടയാനുള്ള തീവ്രയത്‌നത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും അനോഫിലിസ് കൊതുകുകള്‍ പെരുകാതെ നോക്കാന്‍ അതിജാഗ്രത വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയോട് വിട
മലേറിയ വാഹികളായ കൊതുകുകളെയും അവയുടെ ആവാസവ്യവസ്ഥകളും പഠിക്കുന്നത് ഡോ.റോസ് അവസാനിപ്പിച്ചില്ല. കൊതുകു പെരുകുന്നത് തടയുക വഴി ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത അദ്ദേഹത്തെ ആവേശഭരിതനാക്കി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ വ്യാപ്തിയും ഭീഷണിയും അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും മനസിലാക്കാനുള്ള ഗണിതസങ്കേതങ്ങളും അദ്ദേഹം ആവിഷ്‌ക്കരിച്ചു.

1899 ല്‍ ഇന്ത്യ വിട്ട ഡോ.റോസ്, ലിവര്‍പൂളില്‍ പുതിയതായി തുടങ്ങിയ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ അധ്യാപകനായി ചേര്‍ന്നു. അവിടുത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മലേറിയയെക്കുറിച്ച് പഠിക്കാനും അത് തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ആഫ്രിക്കയുടെ പശ്ചിമതീരത്തും ഗ്രീസ്, മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. 13 വര്‍ഷം അദ്ദേഹം ലിവര്‍പൂളില്‍ ഉണ്ടായിരുന്നു.

ഒന്നാംലോകമഹായുദ്ധകാലത്ത് സൈന്യത്തിലെ ട്രോപ്പിക്കല്‍ ഡിസീസസ് വിഭാഗം ഉപദേഷ്ടാവായി കേണല്‍ പദവിയില്‍ ഡോ.റോസിനെ നിയമിച്ചു. 1926-ല്‍ പുട്‌നി ഹീത്തില്‍ 'റോസ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ട്രോപ്പിക്കല്‍ ഡിസീസസ്' സ്ഥാപിതമായി. ഡോ.റോസായിരുന്നു അതിന്റെ മേധാവി.

ഇന്ത്യ വിട്ട ശേഷം ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 1901 ല്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലും ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലും അദ്ദേഹത്തിന് ഫെലോഷിപ്പ് ലഭിച്ചു. മലമ്പനി പകരുന്നതെങ്ങനെയെന്ന് തെളിയിച്ചതിന് 1902 ല്‍ വൈദ്യശാസ്ത്രനോബേല്‍. വൈദ്യശാസ്ത്രത്തിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായിരുന്നു അത്. 1911 ല്‍ സര്‍ സ്ഥാനം. യൂണിവേഴ്‌സിറ്റികളും ഗവേഷണസ്ഥാപനങ്ങളും അദ്ദേഹത്തിന് ഹോണററി ബിരുദങ്ങള്‍ നല്‍കാന്‍ മത്സരിച്ചു.

ഈ ബഹുമതികളൊന്നും മലേറിയ തടയുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ആക്കം കുറച്ചില്ല. എന്നാല്‍, ഒന്നാംലോകമഹായുദ്ധത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. 1931 ല്‍ അദ്ദേഹത്തിന്റെ ഭാര്യ അന്തരിച്ചു. കഠിനാധ്വാനവും അര്‍പ്പണബോധവും മാത്രമേ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കൂ എന്ന വിലപ്പെട്ട പാഠം സ്വജീവിതത്തിലൂടെ നല്‍കിയ ആ മനുഷ്യസ്‌നേഹി, 1932 സപ്തംബര്‍ 16 ന് വിടവാങ്ങി.

അനുബന്ധം - മലേറിയ ഇന്നും ഭീഷണി
മലേറിയയ്ക്ക് കാരണമായ പരാദത്തെക്കുറിച്ചും രോഗം പകരുന്ന രീതിയെപ്പറ്റിയും ഒരു നൂറ്റാണ്ട് മുമ്പുതന്നെ മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും,  മലേറിയ ഇന്നും ലോകത്തിന് ഭീഷണിയായി തുടരുന്നു. ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ)യുടെ കണക്കു പ്രകാരം ലോകജനസംഖ്യയില്‍ പകുതിയിലേറെയും ജീവിക്കുന്നത് മലേറിയ ഭീഷണിയിലാണ്. വര്‍ഷംതോറും 25 കോടി പേരെ ബാധിക്കുന്ന രോഗം, പ്രതിവര്‍ഷം പത്തുലക്ഷത്തോളം പേരുടെ ജീവനപഹരിക്കുന്നു.

രണ്ടു ആതിഥേയജീവികളിലായി സങ്കീര്‍ദശകളിലാണ് മലേറിയ രോഗാണുവായ പ്ലാസ്‌മോഡിയം അതിന്റെ ജീവചക്രം പൂര്‍ത്തിയാക്കുന്നത്. പ്ലാസ്‌മോഡിയം നൂറിലേറെ സ്പീഷിസ് ഉണ്ടെങ്കിലും അവയില്‍ നാലിനങ്ങളാണ് മനുഷ്യരെ ബാധിക്കുന്നത്. പ്ലാസ്‌മോഡിയം വിവാക്‌സ്, പ്ലാസ്‌മോഡിയം ഒവലി, പ്ലാസ്‌മോഡിയം മലേറിയേ, പ്ലാസ്‌മോഡിയം ഫാള്‍സിപാറം എന്നിവ. ഇതില്‍ പ്ലാസ്‌മോഡിയം ഫാള്‍സിപാറമാണ് ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്നത്. പെണ്‍വര്‍ഗത്തില്‍പെട്ട അനോഫിലിസ് കൊതുകുകളാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുവിനെ എത്തിക്കുന്നത്.

റൊണാള്‍ഡ് റോസ്, അല്‍ഫോണ്‍സ് ലാവെറന്‍ എന്നിവരടക്കം ആകെ നാലു ഗവേഷകര്‍ക്ക് ഇതുവരെ മലേറിയ ഗവേഷണവുമായി ബന്ധപ്പെട്ട് നോബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജൂലിയസ് വേഗണര്‍-ജൗരെഗ്ഗ് (1927), പോള്‍ ഹെര്‍മന്‍ മുള്ളര്‍ (1948) എന്നിവരാണ് മറ്റ് രണ്ടുപേര്‍.

അവലംബം -
1.Ronald Ross: Malaria-The Mosquito Connection, Dr.V.B. Kamble, Vigyan Prasar Science Portal
2. Ronald Ross: The Nobel Prize in Physiology or Medicine 1902, Biography
3. Ronald Ross and the transmission of malaria, Mary E Gibson
4. Malaria, mosquitoes and the legacy of Ronald Ross, Robert E Sinden, Bulletin of the World Health Organization, Volume 85, Nov. 2007
5. Sir Ronald Ross (1857-1932), Malaria Site
6. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍പ്രിന്‍സിപ്പാല്‍ ഡോ.കെ.മാധവന്‍കുട്ടി 'മാതൃഭൂമി' പത്രത്തിലെഴുതിയ കത്ത്, ഒക്ടോബര്‍ 14, 2009

by ജോസഫ് ആന്റണി 

3 comments:

Joseph Antony said...

ബ്രിട്ടീഷ് വംശജനെങ്കിലും, ഇന്ത്യയില്‍ ജനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ച് ഇന്ത്യയില്‍തന്നെ നടത്തിയ ഗവേഷണത്തിലൂടെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് ഡോ.റൊണാള്‍ഡ് റോസ്. അനോഫിലിസ് കൊതുകുകള്‍ മനുഷ്യന്റെ ചോരകുടിക്കുമ്പോഴാണ് മലേറിയ പകരുന്നതെന്ന് കണ്ടെത്തുകയും, രോഗനിവാരണ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തതിന് 1902 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം അദ്ദേഹം നേടി. സര്‍ സി.വി.രാമനും മദര്‍ തെരേസയും എത്രമാത്രം ഇന്ത്യക്കാരാണോ അത്രതന്നെ ഇന്ത്യക്കാരനാണ് റൊണാള്‍ഡ് റോസും! ശരിക്കുപറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്.

Sathees Makkoth said...

ശരിക്കും നല്ലൊരു ലേഖനം. ഒത്തിരി ഇതിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ടന്ന് വായിക്കുമ്പോൾ മനസ്സിലാകും.
റൊണാൾഡ് റോസിനെക്കുറിച്ച് സ്കൂളിൽ പഠിച്ചിട്ടുണ്ടങ്കിലും ആദ്യമായിട്ടാണ്‌ ഇത്രയധികം അറിവ് കിട്ടുന്നത്.നന്ദി.

സുധി അറയ്ക്കൽ said...

വളരെ നന്ദി സർ!!!!