Tuesday, July 16, 2013

മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍


ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അഥവാ ക്യു.ആര്‍.കോഡ് മുന്നോട്ടുവെയ്ക്കുന്ന അനന്ത സാധ്യതകളില്‍ ഒന്നു മാത്രമാണ് മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍. ബിസിനസും പരസ്യവും ബോധവത്ക്കരണവും വിദ്യാഭ്യാസവും വിവരവിനിമയവും ഉള്‍പ്പടെ ഒട്ടേറെ മേഖലകള്‍ക്ക് ക്യു.ആര്‍.കോഡുകള്‍ തുറന്നു തരുന്ന സാധ്യത പറഞ്ഞാല്‍ തീരില്ല.


ലണ്ടന് 200 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ചെറുപട്ടണമാണ് മോണ്‍മൗത്ത്. ഏതാണ്ട് 9000 ല്‍ താഴെ മാത്രം ജനസംഖ്യയുള്ള പട്ടണം. ആയിരം വര്‍ഷംമുമ്പുള്ള റോമന്‍ കോട്ടയായ 'ബ്ലെസ്റ്റിയം' ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വേറെയും ചില ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍, ചരിത്രപ്രാധാന്യമുള്ള 445,000 കെട്ടിടങ്ങളും മധ്യകാലഘട്ടത്തിലെ 12,000 ദേവാലയങ്ങളും അറിയപ്പെടുന്ന ആറുലക്ഷം പുരാവസ്തുസങ്കേതങ്ങളുമുള്ള ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സാമാന്യമായ അര്‍ഥത്തില്‍ മോണ്‍മൗത്തിലെ ചരിത്രസ്മാരകങ്ങള്‍ക്ക് അത്ര പ്രാധാന്യമൊന്നുമില്ല.

പക്ഷേ, കഴിഞ്ഞ വര്‍ഷത്തോടെ സ്ഥിതി മാറി. മോണ്‍മൗത്തിലെ ചരിത്രസ്മാരകങ്ങള്‍ക്ക് മറ്റെവിടെയുമില്ലാത്ത ഒരു സവിശേഷത കൈവന്നു. ആ സ്മാരകങ്ങളോരോന്നും വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശവുമായി 'ലിങ്ക്' ചെയ്തു എന്നതാണ് ആ സവിശേഷത. അതുവഴി ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം' (Wikipedia Town) എന്നായി മോണ്‍മൗത്തിന്റെ പദവി.

ഇത് കേള്‍ക്കുമ്പോള്‍ സംശയം തോന്നാം. മോണ്‍മൗത്തിന്റെ വെബ്ബ്‌സൈറ്റില്‍നിന്നല്ലേ വിക്കിപീഡിയയിലേക്ക് 'ലിങ്ക്' കൊടുക്കാനാകൂ. പട്ടണത്തിലെ യഥാര്‍ഥ സ്മാരകങ്ങളെ എങ്ങനെയാണ് വിക്കിപീഡിയയിലേക്ക് 'ലിങ്ക്' ചെയ്യുക? അവിടെയാണ് ക്യു.ആര്‍.കോഡിന്റെ രംഗപ്രവേശം. ക്യു.ആര്‍.കോഡുകള്‍ വഴിയാണ് മോണ്‍മൗത്തിലെ സ്മാരകങ്ങള്‍ വിക്കിപീഡിയയുമായി ലിങ്ക് ചെയ്തിരിക്കുന്നത്!

മോണ്‍മൗത്ത് സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്, ഏത് സ്മാരകത്തിന് മുന്നിലെത്തിയാലും അവിടെയൊരു ഫലകം ( plaque ) സ്ഥാപിച്ചിരിക്കുന്നത് കാണാം. സ്മാരകത്തിന്റെ പേരും വിക്കിപീഡിയയുടെ ഐക്കണും പിന്നെ കറുപ്പും വെളുപ്പും കള്ളികളുള്ള ഒരു ചതുരവുമാണ് ഫലകത്തില്‍ ആലേഖനം ചെയ്തിരിക്കുക. ആ ചതുരമാണ് ക്യു.ആര്‍.കോഡ്. സ്മാര്‍ട്ട്‌ഫോണെടുത്ത് അതിലെ ക്യു.ആര്‍.റീഡര്‍ ആപ്ലിക്കേഷനില്‍ ഒന്നു വിരലമര്‍ത്തിയ ശേഷം, ആ ചതുരത്തിന് നേരെ പിടിക്കുകയേ വേണ്ടൂ, ആ സ്മാരകത്തെ സംബന്ധിച്ച വിക്കിപീഡിയ പേജിലേക്ക് പോകാനുള്ള വഴിയായി. വിക്കിപീഡിയ പേജ് വായിച്ച് മനസിലാക്കിയ ശേഷം സ്മാരകം കണ്ടാല്‍ സന്ദര്‍ശനം കൂടുതല്‍ ഫലവത്താകും.

'മോണ്‍മൗത്ത്പീഡിയ' (Monmouthpedia) എന്ന പദ്ധതി വഴിയാണ്, ഈ പട്ടണം ലോകത്തെ ആദ്യ വിക്കിപീഡിയ പട്ടണമായത്. രണ്ടുതരത്തിലുള്ള ഒരുക്കങ്ങള്‍ അതിന് വേണ്ടിവന്നു. മോണ്‍മൗത്തിലെ സ്മാരകങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് 25 ഭാഷകളിലായി 500 പുതിയ ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ക്കേണ്ടിവന്നു. ഒപ്പം ബന്ധപ്പെട്ട വിക്കിപീഡിയ പേജുകളുടെ ലിങ്ക് നല്‍കുന്ന ആയിരത്തിലേറെ ക്യൂ.ആര്‍.കോഡുകള്‍ ഫലകങ്ങളിലാക്കി പട്ടണത്തില്‍ സ്ഥാപിക്കേണ്ടിയും വന്നു.

അങ്ങനെ, ഒരു പട്ടണത്തെ വെര്‍ച്വല്‍ ലോകവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിച്ചു. ക്യു.ആര്‍.കോഡാണ് അതിന് വഴിയൊരുക്കിയത്.

ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അഥവാ ക്യു.ആര്‍.കോഡ് മുന്നോട്ടുവെയ്ക്കുന്ന അനന്ത സാധ്യതകളില്‍ ഒന്നു മാത്രമാണ് മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍. ബിസിനസും പരസ്യവും ബോധവത്ക്കരണവും വിദ്യാഭ്യാസവും വിവരവിനിമയവും ഉള്‍പ്പടെ ഒട്ടേറെ മേഖലകള്‍ക്ക് ക്യു.ആര്‍.കോഡുകള്‍ തുറന്നു തരുന്ന സാധ്യത പറഞ്ഞാല്‍ തീരില്ല.

ഇത് പറയുമ്പോള്‍ എന്താണ് ക്യു.ആര്‍.കോഡ് എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം. കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് പുറത്ത് കാണപ്പെടുന്ന വെള്ളയും കറുപ്പം വരകളുള്ള ബാര്‍കോഡുകള്‍ മിക്കവര്‍ക്കും പരിചിതമാണ്. 1974 ല്‍ യു.എസില്‍ ഒഹായോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ചൂയിങം പാക്കറ്റിന് മേല്‍ ആദ്യം പ്രത്യക്ഷപ്പെട്ട ശേഷം ബാര്‍കോഡ് നമ്മളെ ഒഴിഞ്ഞു പോയിട്ടില്ല.

ബാര്‍കോഡില്‍ നിന്ന് വ്യത്യസ്തമാണ് ക്യു.ആര്‍.കോഡ്. കറുപ്പുംവെളുപ്പും കുത്തുകള്‍ നിറഞ്ഞ ചതുരകോഡുകളാണ് അവ. പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് കോഡുകള്‍. ബാര്‍കോഡിനെ അപേക്ഷിച്ച് ഏറെ വിവരങ്ങള്‍ ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കാനാകും. ഒരു വെബ്ബ്‌സൈറ്റിന്റെ യു.ആര്‍.എല്‍, അല്ലെങ്കില്‍ ഒരാളുടെ വിലാസം, വീഡിയോ ലിങ്കുകള്‍, പരസ്യവാക്യങ്ങള്‍, വിശദീകരണങ്ങള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന വിവരങ്ങള്‍ ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കാം. ക്യൂ.ആര്‍.റീഡര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ക്യു.ആര്‍.കോഡിന്റെ ചിത്രമെടുത്താല്‍ മതി, അതിലുള്ള വിവരങ്ങള്‍ അനായാസം ഫോണിലേക്കെത്തും.

ബാര്‍കോഡുകള്‍ രൂപപ്പെടുത്തുന്നത് 1950 കളുടെ തുടക്കത്തിലാണ്. പക്ഷേ, അതിന് ആദ്യമായി ഉപയോഗം കണ്ടെത്തുന്നത് 1974 ലും. ഒരര്‍ഥത്തില്‍ ആ ചരിത്രത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ക്യു.ആര്‍.കോഡിന്റെയും. 1994 ലാണ് ക്യു.ആര്‍.കോഡുകള്‍ വികസിപ്പിക്കുന്നത്. അത് പ്രചാരത്തിലെത്തുന്നതോ, സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിച്ചതിന് ശേഷവും.

ജപ്പാനിലാണ് ക്യു.ആര്‍.കോഡിന്റെ ആവിര്‍ഭാവം. വാഹനനിര്‍മാതാക്കളായ ടൊയോട്ടയുടെ കീഴിലുള്ള ഡെന്‍സോ വേവില്‍, വാഹനഭാഗങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യാനായി വികസിപ്പിച്ച സങ്കേതമാണിത്. ഡെന്‍സോ വേവിന് തന്നെയാണ് ക്യു.ആര്‍.കോഡിന്റെ പേറ്റന്റ് എങ്കിലും, അവരത് എല്ലാത്തരം ലൈന്‍സിങില്‍നിന്നും മുക്തമാക്കി സൗജന്യമായി ലോകത്തിന് നല്‍കി. ഐ.എസ്.ഒ. സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് അത് പുറത്തിറക്കിയത്.

ക്യൂ.ആര്‍.കോഡ് സൃഷ്ടിക്കാനോ, ക്യു.ആര്‍.കോഡ് വായിച്ചെടുക്കാനോ പ്രത്യേകിച്ച് ചെലവൊന്നും ഇല്ല. ഗൂഗിളില്‍ ചെന്ന് ക്യു.ആര്‍.കോഡെന്ന് സെര്‍ച്ച് ചെയ്താല്‍ ആ കോഡുകള്‍ സൃഷ്ടിച്ചു തരുന്ന ഒട്ടേറെ സൈറ്റുകള്‍ മുന്നിലെത്തും. ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങളെന്താണെന്ന് അത്തരം സൈറ്റിലെ പേജില്‍ നല്‍കിയാല്‍ സെക്കന്‍ഡുകള്‍ക്കകം ക്യു.ആര്‍.കോഡ് റെഡി! അത് പ്രിന്റ് ചെയ്‌തെടുത്താല്‍ മതി, സംഗതി എളുപ്പം (വളരെ ജനപ്രിയമായ ഒരു എ.പി.ഐ ഗൂഗിളിനുണ്ട്; ക്യു.ആര്‍.കോഡ് സൃഷ്ടിക്കാന്‍).

അതുപോലെ തന്നെയാണ് ക്യു.ആര്‍.കോഡ് റീഡറുകളുടെയും സ്ഥിതി. പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലൊക്കെ ക്യു.ആര്‍.റീഡര്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ലഭിക്കും. ആന്‍ഡ്രോയ്ഡ് ഫോണിനെയും ഐഫോണിനെയുമൊക്കെ എളുപ്പത്തില്‍ ക്യു.ആര്‍.കോഡ് റീഡറുകളാക്കി മാറ്റാം.

പരസ്യപലകകള്‍ മുതല്‍ വിസിറ്റിങ് കാര്‍ഡുകള്‍ വരെ ഇന്ന് ക്യു.ആര്‍.കോഡുകള്‍കൊണ്ട് തയ്യാറാക്കപ്പെടുന്നു. പാശ്ചാത്യനഗരങ്ങളിലും ജപ്പാനിലും ക്യു.ആര്‍.കോഡുകള്‍ സര്‍വവ്യാപിയാണ്. പല വെബ്ബ്‌സൈറ്റുകളും അവരുടെ പേജുകള്‍ മൊബൈലില്‍ ബുക്ക്മാര്‍ക്ക് ചെയ്യാന്‍ ക്യു.ആര്‍.കോഡുകളുടെ സഹായം തേടുന്നു. വളരെ നീളമുള്ള യു.ആര്‍.എല്ലുകള്‍ മൊബൈലില്‍ ടൈപ്പ് ചെയ്‌തെടുക്കുക ബുദ്ധിമുട്ടാകും. എന്നാല്‍, ആ പേജിലൊരു ക്യു.ആര്‍.കോഡുണ്ടെങ്കില്‍ മൊബൈലുപയോഗിച്ച് ഒരു ഫോട്ടോയെടുത്താല്‍ മതി, യു.ആര്‍.എല്‍.ഫോണിലെത്തും.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി കണക്കാക്കപ്പെടുന്ന സംഗതിയാണ് 'ഹൈപ്പര്‍ടെക്സ്റ്റി'ന്റെ ഉപയോഗം.1965 ല്‍ ടെഡ് നെല്‍സണ്‍ 'ഹൈപ്പര്‍ടെക്‌സ്റ്റെ'ന്ന് പേര് നല്‍കിയ ആ സാധ്യത, വെബ്ബ്‌പേജുകളെയും ചിത്രങ്ങളെയും വിവരങ്ങളെയും പരസ്പരം ബന്ധിപ്പിക്കാന്‍ (ലിങ്ക് ചെയ്യന്‍) സഹായിക്കുന്നു. ഓണ്‍ലൈന്‍ പേജില്‍ ഒരു കാര്യത്തെക്കുറിച്ച് നമ്മള്‍ വായിക്കുന്നതിനിടയില്‍, അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളിലേക്ക് ക്ലിക്ക് ചെയ്ത് പോകാന്‍ ഹൈപ്പര്‍ടെക്സ്റ്റ് അവസരമൊരുക്കുന്നു. അച്ചടി മാധ്യമത്തിന് സാധിക്കാത്ത ഒന്നാണ് ഈ സാധ്യത. ഒരു പത്രത്തിന്റെ ഒന്നാംപേജില്‍ നിന്ന് ക്ലിക്ക് ചെയ്ത് അഞ്ചാംപേജിലേക്ക് പോവുക സാധ്യമല്ലല്ലോ!

ഇക്കാര്യം ശരിതന്നെ. പക്ഷേ, ഇങ്ങനെയൊരു സാഹചര്യം സങ്കല്‍പ്പിക്കുക : നിങ്ങള്‍ പത്രം വായിക്കുകയാണ്. മൂന്നാംപേജില്‍ ഒരു റെഡിമെയ്ഡ് ഷോപ്പിന്റെ പരസ്യം. ഇങ്ങനെ കാണുന്നു : 'ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്നവര്‍ക്ക് വമ്പിച്ച ഓഫര്‍. 40 ശതമാനം വിലകുറവ്'. അതിനൊപ്പം ഒരു ക്യു.ആര്‍.കോഡും നല്‍കിയിരിക്കുന്നു. അതുകൊള്ളാമല്ലെ എന്ന് മനസില്‍ കരുതി, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ കൈയിലെടുത്ത് ആ ക്യു.ആര്‍.കോഡ് ക്യാമറയിലാക്കിയതും, കടയുടെ ഫെയ്‌സ്ബുക്ക് പേജിലേക്കുള്ള ലിങ്ക് ഫോണിലെത്തി. ആ പേജില്‍ കടന്ന് ഒരു ലൈക്ക് കൊടുത്തു. നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഷോപ്പിന്റെ മെസേജ് ഫോണിലെത്തി. ഇന്ന തീയതിവരെ ഇവിടെയെത്തി 40 ശതമാനം വിലകുറച്ച് പര്‍ച്ചേസിങ് നടത്താം, സ്വാഗതം!

ഓര്‍ക്കുക, നിങ്ങള്‍ അച്ചടിച്ച ഒരു പത്രത്താളില്‍നിന്നാണ് കടയുടെ ഫെയ്‌സ്ബുക്ക് പേജിലേക്ക് പോയത്. അതിന് കാരണമായതോ ക്യു.ആര്‍.കോഡും! നിങ്ങള്‍ക്ക് ഒരു പത്രത്താളില്‍നിന്ന് ക്ലിക്ക് ചെയ്ത് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, ഏതാണ്ട് അതിന് സമാനമായ ഒരു സംഗതി തന്നെയല്ലേ ക്യു.ആര്‍.കോഡ് ഒരുക്കിത്തരുന്നത്. പ്രിന്റും ഓണ്‍ലൈനും തമ്മിലുള്ള പാലമായി ക്യു.ആര്‍.കോഡിനെ മാറ്റാന്‍ കഴിയും എന്നര്‍ഥം. 'ഹൈപ്പര്‍ടെക്സ്റ്റ്' എന്ന ആശയത്തിന് പുതിയ വേദികള്‍ തുറന്നിടുകയാണ് ക്യു.ആര്‍.കോഡ്.

മേല്‍പ്പറഞ്ഞ ഷോപ്പിന്റെ പരസ്യം നമുക്ക് ഒന്നുകൂടി പരിഗണിക്കാം. അത്തരമൊരു പരസ്യം നിങ്ങള്‍ പോകുന്ന വഴിക്ക് ഒരു വലിയ ബോര്‍ഡിലാണ് എഴുതിവെച്ചിരിക്കുന്നതെന്ന് കരുതുക. 'ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക, വമ്പിച്ച ഓഫര്‍ നേടുക'. അതില്‍ ക്യു.ആര്‍.കോഡിന് പകരം ഫെയ്‌സ്ബുക്ക് പേജിന്റെ യു.ആര്‍.എല്‍.ആണ് നല്‍കയിരിക്കുന്നത്. ആ ബോര്‍ഡിന് മുന്നില്‍ നിന്ന് മൊബൈലില്‍ ആ യു.ആര്‍.എല്‍.ടൈപ്പ് ചെയ്ത് സൈറ്റിലെത്തി ലൈക്ക് ചെയ്യാന്‍ നിങ്ങള്‍ മുതിരുമോ! അധികമാരും അതിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. എന്നാല്‍, ഇതേ സാധ്യത ഇരിക്കുന്നിടത്ത് ക്യു.ആര്‍.കോഡിന്റെ രൂപത്തിലെത്തിയപ്പോള്‍ നിങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

അതാണ് ക്യു.ആര്‍.കോഡിന്റെ മാന്ത്രികത. പേര് പോലെ അത് 'ക്വിക്ക് റെസ്‌പോണ്‍സ്' സൃഷ്ടിക്കുന്നു. സാമീപ്യം, സൗകര്യം, പ്രാപ്യത -ഈ മൂന്ന് ഘടകങ്ങളാണ് ക്യു.ആര്‍.കോഡിനെ ഇത്രയേറെ ആകര്‍ഷണീയമാക്കുന്നത്. ഒപ്പം അതിലെന്താണുള്ളതെന്ന് അറിയാനുള്ള കൗതുകവും!


ക്യു.ആര്‍.കോഡുകള്‍ നമ്മുടെ നാട്ടില്‍ അത്ര വ്യാപകമായിട്ടില്ല. അതിന് കാരണമുണ്ട്. ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഉപയോക്താക്കളില്‍ ഇപ്പോഴും ചെറിയൊരു ശതമാനമേ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുള്ളൂ. സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ടാണ് ക്യു.ആര്‍.കോഡ് പ്രവര്‍ത്തനം എന്നതുകൊണ്ട്, ക്യു.ആര്‍.കോഡ് നമ്മുടെ ഭാവിയിലേക്ക് തുറക്കുന്ന സാധ്യതയാണ്.

എന്നാല്‍, സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വവ്യാപിയായ നാടുകളില്‍ ഓരോ ദിവസവും ക്യു.ആര്‍.കോഡിന് പുതിയ ഉപയോഗങ്ങള്‍ രംഗത്തെത്തുകയാണ്. ഉദാഹരണത്തിന്, ബ്രസീലിലെ പ്രസിദ്ധ നഗരമായ റിയോ ഡി ജനീറോയില്‍ ക്യു.ആര്‍.കോഡുകള്‍ സ്ഥാനംപിടിച്ചിരിക്കുന്നത് നടപ്പാതകളിലാണ്. ടൂറിസ്റ്റുകളെ സഹായിക്കാനാണ് ആ നടപടി. ബന്ധപ്പെട്ട ടൂറിസം സൈറ്റുകളിലേക്കുള്ള ലിങ്കുകളാണ് ആ ക്യൂ.ആര്‍.കോഡുകളിലുള്ളത്. മാത്രമല്ല, മാപ്പുകളിലേക്കുള്ള ലിങ്കുകളുമുണ്ട്. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ ടൂറിസ്റ്റുകള്‍ക്കായി ക്യു.ആര്‍.കോഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് റിയോയും അത് പിന്തുടര്‍ന്നത്.

ബോര്‍ഡുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ളത് വായിക്കാന്‍ മിനക്കെടാത്തവര്‍പോലും നടപ്പാതകളില്‍ ഇത്തരം കോഡുകള്‍ കണ്ടാല്‍, കൗതുകംകൊണ്ട് അതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്തെന്നിരിക്കും! അതൊന്ന് വായിച്ചുനോക്കിയെന്നിരിക്കും.

ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് മാത്രമല്ല, പരേതരുടെ ഇടയിലും ക്യു.ആര്‍.കോഡുകള്‍ക്ക് സ്ഥാനം കണ്ടെത്താന്‍ കഴിയുമെന്ന് ക്യാനഡയില്‍നിന്നുള്ള ഒരു വാര്‍ത്ത വ്യക്തമാക്കുന്നു. ക്യാനഡയില്‍ ബൊഡെല്‍വ്യാഡനിലെ സെന്റ് മാര്‍ഗ്രറ്റ് ദേവാലയ സെമിത്തേരിയിലാണ്, പരേതരുടെ വിവരങ്ങള്‍ ക്യു.ആര്‍.കോഡുകളില്‍ രേഖപ്പെടുത്തിയത്. ഒന്നാംലോക മഹായുദ്ധത്തില്‍ മരിച്ച എണ്‍പതിലേറെ സൈനികരുടെ മൃതദേഹങ്ങള്‍ ആ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടുണ്ട്. സൈനികരുടെ ശവകുടീരങ്ങളിലാണ്, അവരെ സംബന്ധിച്ചും അവര്‍ പങ്കെടുത്ത സൈനിക നടപടി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ക്യു.ആര്‍.കോഡുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. സെമിത്തേരി സന്ദര്‍ശിക്കുന്നവര്‍ക്ക് ആ കോഡുകളുടെ ചിത്രം സ്മാര്‍ട്ട്‌ഫോണിലെടുത്ത് വിവരങ്ങളറിയാം.

ക്യു.ആര്‍.കോഡുകള്‍ സൃഷ്ടിക്കുകയും വായിക്കുകയും മാത്രമല്ല, ക്യു.ആര്‍.കോഡ് അധിഷ്ഠിതമായ പുതിയ സര്‍വീസുകളും മൊബൈല്‍ ലോകത്ത് പ്രത്യക്ഷപ്പെടുമെന്നതിന്റെ സൂചനയാണ്, അടുത്തിയിടെ 'പള്‍സ്എം' (pulsM) കമ്പനി പുറത്തിറിക്കിയ ആപ്ലിക്കേഷന്‍. ഉപഭോക്താക്കളുടെ പ്രതികരണം അറിയാന്‍ അവസരമൊരുക്കുന്ന ഒന്നാണ് ഈ ആപ്ലിക്കേഷന്‍.

ഓണ്‍ലൈന്‍ ഫോറങ്ങള്‍ പൂരിപ്പിക്കുക, കസ്റ്റമര്‍ സര്‍വ്വെ നടത്തുക മുതലായ പൊല്ലാപ്പുകളൊന്നുമില്ലാതെ കസ്റ്റമറുടെ മനസിലിരിപ്പ് അറിയാന്‍ പുതിയ ആപ്ലിക്കേഷന്‍ സഹായിക്കും. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഒരു ക്യൂ.ആര്‍.കോഡിന്റെ ഫോട്ടോ സ്മാര്‍ട്ട്‌ഫോണിലെടുക്കുമ്പോള്‍, ഫോണിലെ 'പള്‍സ്എം' ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാകും. പ്രതികരണം ഫോണിനോട് പറഞ്ഞാല്‍ മതി. അത് എത്തേണ്ടിടത്ത് എത്തിക്കൊള്ളും. ഉദാഹരണത്തിന് ഒരു റെസ്‌റ്റോറണ്ടില്‍ കയറി. ഭക്ഷണം അത്ര നന്നല്ല. പള്‍സ്എം വഴി അക്കാര്യം പറഞ്ഞാല്‍ ഉടമസ്ഥന്റെ മുന്നില്‍ നിങ്ങളുടെ പ്രതികരണമെത്തും.

അദൃശ്യ ക്യു.ആര്‍.കോഡുകളുടെ സഹായത്തോടെ പ്രമാണങ്ങളും കറന്‍സി നോട്ടുകളും വ്യാജമായി നിര്‍മിക്കുന്നത് തടയാനുള്ള ഗവേഷണമാണ്, ക്യു.ആര്‍.കോഡുകളുടെ സാധ്യത തേടുന്ന മറ്റൊരു മേഖല. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധ്യതകളിലേക്കാണ് ക്യു.ആര്‍.കോഡ് വഴി ലോകം ചുവടുവെയ്ക്കുന്നത്.

പക്ഷേ, അപ്പോഴും ഓര്‍ക്കുക. ഇത് നല്ലകാര്യങ്ങള്‍ക്ക് മാത്രമല്ല ഉപയോഗിക്കാന്‍ കഴിയുക. ക്യു.ആര്‍.കോഡ് കണ്ടാല്‍ അതിന്റെ ഫോട്ടോയെടുത്തു നോക്കുന്ന ആളുകളുടെ സ്വഭാവം മുതലാക്കാന്‍ ആരെങ്കിലും രംഗത്തെത്തിക്കൂടെന്നില്ല. കുബുദ്ധികള്‍ക്ക് ഇതുമൊരു ലാഭക്കൊയ്ത്താക്കി മാറ്റാം. നിങ്ങളുടെ മൊബൈലിലെ പാസ്‌വേഡുകളും ബാങ്ക്അക്കൗണ്ട് വിവരങ്ങളും ചോര്‍ത്താനുള്ള ഒരു ദുഷ്ടപ്രോഗ്രാമിന്റെ ലിങ്ക് ഇത്തരമൊരു കോഡില്‍ അനായാസം ഉള്‍ക്കൊള്ളിക്കാവുന്നതെയുള്ളൂ.

കാണുന്ന ലിങ്കുകളിലൊക്കെ ചാടിക്കേറി ക്ലിക്ക് ചെയ്യരുത് എന്ന് പറയുംപോലെ, കാണുന്ന ക്യു.ആര്‍.കോഡിലൊക്കെ അതെവിടെയാണ് എന്താണ് എന്ന് നോക്കാതെ ക്ലിക്ക് ചെയ്യരുത്!

(അവലംബം, കടപ്പാട് : qrcodestickers.org; Wikimedia blog on Monmouthpedia; വിവിധ വാര്‍ത്താഏജന്‍സികള്‍)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ജൂലായ് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

3 comments:

Joseph Antony said...

ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അഥവാ ക്യു.ആര്‍.കോഡ് മുന്നോട്ടുവെയ്ക്കുന്ന അനന്ത സാധ്യതകളില്‍ ഒന്നു മാത്രമാണ് മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍. ബിസിനസും പരസ്യവും ബോധവത്ക്കരണവും വിദ്യാഭ്യാസവും വിവരവിനിമയവും ഉള്‍പ്പടെ ഒട്ടേറെ മേഖലകള്‍ക്ക് ക്യു.ആര്‍.കോഡുകള്‍ തുറന്നു തരുന്ന സാധ്യത പറഞ്ഞാല്‍ തീരില്ല.

ajith said...

അതിശയങ്ങളുടെ കുഞ്ഞിച്ചതുരങ്ങള്‍

കാളിയൻ - kaaliyan said...

ഈ കള്ളികൾ ആ കള്ളികൾ ആണല്ലേ !!