Friday, August 10, 2012

മനുഷ്യപരിണാമകഥയില്‍ പുതിയ വര്‍ഗം



മനുഷ്യന്റെ നേര്‍പൂര്‍വികന്‍ എന്ന് കരുതിയിരുന്ന വര്‍ഗം 18 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന 'ഹോമോ ഇറക്ടസ്' (Homo erectus) ആണ്. 50 വര്‍ഷം മുമ്പ് 'ഹോമോ ഹാബിലിസ്' (Homo habilis) എന്നൊരു പ്രാചീന മനുഷ്യയിനത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ഇപ്പോഴിതാ, 'ഹോമോ റുഡോള്‍ഫിന്‍സിസ്' (Homo rudolfensis) എന്നൊരു പൂര്‍വിക മനുഷ്യവര്‍ഗത്തെക്കൂടി കണ്ടെത്തിയിരിക്കുന്നു.

ആഫ്രിക്കയില്‍ വടക്കന്‍ കെനിയയില്‍നിന്ന് ലഭിച്ച 17.8 -19.5 ലക്ഷം വര്‍ഷം പഴക്കമുള്ള മൂന്നു വ്യത്യസ്ത ഫോസിലുകളാണ് പുതിയ വര്‍ഗത്തെക്കുറിച്ചുള്ള തെളിവായത്. 1972 ല്‍ ലഭിച്ച ഒരു പ്രാചീന തലയോട്ടി, എച്ച്.റുഡോള്‍ഫിന്‍സിസിന്റേതായിരുന്നു എന്ന് കരുതിയിരുന്നു. അക്കാര്യമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോ.മീവ് ലീക്കിയുടെ (തുര്‍ക്കാന ബേസിന്‍ ഇന്‍സ്റ്റിട്ട്യൂട്ട്, നെയ്‌റോബി) നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ നിഗമനത്തിലെത്തിയത്.

ഏതെങ്കിലും പ്രാചീന വര്‍ഗത്തില്‍ നിന്ന് മനുഷ്യന്‍ നേരിട്ട് പരിണമിച്ചുണ്ടാവുകയായിരുന്നില്ല എന്നാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. മനുഷ്യപരിണാമം രേഖീയമായ ഒരു പ്രക്രിയ (linear evolution) ആയിരുന്നില്ല എന്നാണ് ഇതിനര്‍ഥം. 'നമ്മുടെ പൂര്‍വകാലം വൈവിധ്യമാര്‍ന്ന ഒന്നായിരുന്നു'-ഡോ.ലീക്കി പറയുന്നു.

മനുഷ്യന്റെ പൂര്‍വികരെന്ന് കരുതാവുന്ന മൂന്ന് വ്യത്യസ്ത പ്രചീനയിനങ്ങള്‍ ഒരേസമയം ആഫ്രിക്കയില്‍ നിലനിന്നിരുന്നുവെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന.

'മറ്റ് ജീവജാതികള്‍ രൂപപ്പെട്ട അതേ പരിണാമവഴികള്‍ തന്നെയാണ് മനുഷ്യന്റെ കാര്യത്തിലുമെന്ന് ഇത് വ്യക്തമാക്കുന്നു'-ഡോ.ലീക്കി പറയുന്നു. 'പരിഷ്‌ക്കരിച്ചയിനം ശിലായുധങ്ങള്‍ ഉണ്ടാക്കുന്ന കാലംവരെ മനുഷ്യരെ സംബന്ധിച്ച്, മറ്റു ജീവിവര്‍ഗങ്ങളെ അപേക്ഷിച്ച്, വലിയ സവിശേഷതയൊന്നും അവകാശപ്പെടാന്‍ ഇല്ലായിരുന്നു' (അവലംബം: നേച്ചര്‍).

1 comment:

Joseph Antony said...

ഏതെങ്കിലും പ്രാചീന വര്‍ഗത്തില്‍ നിന്ന് മനുഷ്യന്‍ നേരിട്ട് പരിണമിച്ചുണ്ടാവുകയായിരുന്നില്ല എന്നാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. മനുഷ്യപരിണാമം രേഖീയമായ ഒരു പ്രക്രിയ (linear evolution) ആയിരുന്നില്ല എന്നാണ് ഇതിനര്‍ഥം. 'നമ്മുടെ പൂര്‍വകാലം വൈവിധ്യമാര്‍ന്ന ഒന്നായിരുന്നു'-ഡോ.ലീക്കി പറയുന്നു.