Thursday, September 10, 2009

ഡി.എന്‍.എ.ഫിംഗര്‍പ്ലിന്റിങിന്റെ കാല്‍നൂറ്റാണ്ട്

ലേയ്‌സസ്റ്ററിലെ ചെറുപരീക്ഷണശാലയില്‍ 25 വര്‍ഷം മുമ്പ് കണ്ടെത്തിയ ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ്, കുറ്റാന്വേഷണത്തിലെ വജ്രായുധമായി ഇന്ന് മാറിയിരിക്കുന്നു.

ഷെര്‍ലക് ഹോംസ് എന്ന സാങ്കല്‍പ്പിക ഡിറ്റക്ടീവ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍, കുറ്റാന്വേഷണത്തില്‍ അദ്ദേഹം ഏറ്റവും വിലമതിക്കുന്ന സങ്കേതം ഏതാകുമായിരുന്നു. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങ് തന്നെയാകണം, സംശയമില്ല. ലോകമെങ്ങുമുള്ള കുറ്റാന്വേഷകര്‍ക്ക് അത്താണിയും ക്രിമിനലുകള്‍ക്ക് കെണിയുമായി മാറിയ ആ സങ്കേതം കണ്ടെത്തിയിട്ട് 25 വര്‍ഷം തികയുന്നു. നൂറുകണക്കിന് കൊലപാതകികള്‍ ഇരുമ്പഴികള്‍ക്കുള്ളലാകാന്‍ കാല്‍നൂറ്റാണ്ടിനിടെ ആ സങ്കേതം കാരണമായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളില്‍ പെട്ട് മരിച്ച ആയിരങ്ങളെ തിരിച്ചറിയാനും ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ് അവസരമൊരുക്കിയിട്ടുണ്ട്. പിതൃത്വം തെളിയിക്കാനുള്ള പ്രധാന ഉപാധിയും ഇന്ന് ഡി.എന്‍.എ.സങ്കേതം തന്നെ.

1984 സപ്തംബര്‍ പത്തിനായിരുന്നു തുടക്കം. സര്‍ അലെക് ജെഫ്രീസ് എന്ന ഗവേഷകന്‍ ലേയ്‌സസ്റ്റര്‍ സര്‍വകലാശാലയിലെ ചെറു ലബോറട്ടറിയില്‍ വെച്ച് യാദൃശ്ചികമായാണ്, കുറ്റാന്വേഷണരംഗത്തെയാകെ സ്വാധീനിച്ച ഡി.എന്‍.എ.ഫിംഗര്‍പ്ലിന്റിങ് സങ്കേതം കണ്ടുപിടിച്ചത്. ഓരോ വ്യക്തിക്കും സവിശേഷമായ വെവ്വേറെ ജനിതകഘടനയാണുള്ളതെന്നും, ഒരാളെ തിരിച്ചറിയാന്‍ വിരലടയാളം പോലെ ഡി.എന്‍.എ.യുടെ പ്രത്യേകത ഉപയോഗിക്കാമെന്നുമായിരുന്നു കണ്ടുപിടിത്തം.

കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കും എന്നതാണ് ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങിന്റെ പ്രത്യേകത. കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനും ഈ സങ്കേതം തുണയ്‌ക്കെത്തും. മനുഷ്യാവശിഷ്ടങ്ങളില്‍ നിന്ന് ആളെ തിരിച്ചറിയാനും അത് തുണയാകുന്നു. '2001 സപ്തംബര്‍ 11-ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ സഹായിച്ചത് ഈ സങ്കേതമാണ്'-ലേയ്‌സെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറിയിലെ ഫോറന്‍സിക് വിദഗ്ധയായ ഡോ.ഇലീനൊര്‍ ഗ്രഹാം അറിയിക്കുന്നു. 'വിരലടയാളമോ പല്ലുകളുടെ ആകൃതിയോ തുണയ്‌ക്കെത്താത്ത അവസരങ്ങളില്‍ ആളെ തിരിച്ചറിയുന്നതിന് ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ് തന്നെ ശരണം'. നിയമക്കുരുക്കുകളില്‍ പെട്ട കുഞ്ഞുങ്ങളുടെ പിതൃത്വം തെളിയിക്കാനും ഇന്ന് ഈ സങ്കേതം വ്യാപകമായി ഉപയോഗിക്കുന്നു.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ മാത്രം 17,614 കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം കണ്ടത് ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങിന്റെ സഹായത്തോടെയാണെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ 83 കൊലപാതക കേസുകളും 184 ബലാത്സംഗങ്ങളും ഉള്‍പ്പെടുന്നു. 'ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങിന്റെ കണ്ടുപിടിത്തവും ആളുകളെ തിരിച്ചറിയാനുള്ള അതിന്റെ കഴിവും, പോലീസ് സേനകളുടെ പ്രവര്‍ത്തനത്തെ തന്നെ മാറ്റിമറിച്ചു'-ഡോ.ഗ്രഹാം അഭിപ്രായപ്പെടുന്നു. ചെറിയൊരംശം ശരീരദ്രവമോ, കോശഭാഗങ്ങളോ മതി അതിന്റെ ഉടമയെ ഡി.എന്‍.എ.സങ്കേതം വഴി തിരിച്ചറിയാന്‍.

സര്‍ അലെകിന്റെ കണ്ടുപിടിത്തം നടന്ന് അധികം വൈകാതെ 1986-ല്‍, നര്‍ബൊറോയില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗവും കൊലപാതകവും അന്വേഷിക്കാന്‍ ലേയ്‌സെറ്റര്‍ഷൈര്‍ പോലീസ് ഡി.എന്‍.എ. ടെസ്റ്റിങ് ഉപയോഗിച്ചു. കുറ്റവാളിയെന്ന് സംശയിച്ചയാളല്ല കൊലപാതകിയെന്ന്, പെണ്‍കുട്ടികളുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ശുക്ലത്തിലെ ഡി.എന്‍.എ. തെളിയിച്ചു. കോളിന്‍ പിച്ച്‌ഫോര്‍ക്ക് എന്നയാളായിരുന്നു കുറ്റവാളി. ആ കേസ് വന്‍ വിജയമായിരുന്നു. നിരപരാധി കുറ്റവിമുക്തനായി, യഥാര്‍ഥ കൊലയാളി ജയിലിലായി. ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങിന്റെ വിജയഗാഥ തുടങ്ങുന്നത് അവിടെ നിന്നാണ്. ചെയ്യാത്ത കൊലപാതകക്കുറ്റത്തിന് 27 വര്‍ഷം ജയിലില്‍ കിടന്ന സീന്‍ ഹോഡ്ഗ്‌സന്‍ എന്നയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ട് ജയില്‍മുക്തനായത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങ് തന്നെയാണ് അവിടെയും താരമായത്.

ഡി.എന്‍.എ.സങ്കേതം കണ്ടെത്തി 25 വര്‍ഷം തികയുമ്പോഴേക്കും അതിന്റെ സാങ്കേതികത്തികവ് കൂടുതല്‍ മികവാര്‍ന്നു കഴിഞ്ഞു. വളരെ ചെറിയൊരളവ് ഡി.എന്‍.എ. കൊണ്ടുതന്നെ ഇന്ന് ആളെ തിരിച്ചറിയാന്‍ കഴിയും. ഒരു ഗ്ലാസില്‍ അവശേഷിക്കുന്ന വിരലടയാളം മതി ഇപ്പോള്‍ ഡി.എന്‍.എ. ഫിംഗര്‍പ്രിന്റങിന്. വിരലടയാളത്തില്‍ അവശേഷിക്കുന്ന ഏതാനും കോശങ്ങള്‍ മതി അതിന്. കൂടുതല്‍ മേഖലകളില്‍ ഈ സങ്കേതം പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ തുടരുകയാണ്. കുറ്റാന്വേഷണത്തിന്റെയും തിരിച്ചറിയലിന്റെയും മേഖലയില്‍ മാത്രമാകില്ല ഭാവിയില്‍ ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ് ഉപയോഗിക്കപ്പെടുകയെന്ന് വിദഗ്ധര്‍ കരുതുന്നു.

3 comments:

Joseph Antony said...

ഷെര്‍ലക് ഹോംസ് എന്ന സാങ്കല്‍പ്പിക ഡിറ്റക്ടീവ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍, കുറ്റാന്വേഷണത്തില്‍ അദ്ദേഹം ഏറ്റവും വിലമതിക്കുന്ന സങ്കേതം ഏതാകുമായിരുന്നു. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങ് തന്നെയാകണം, സംശയമില്ല. ലോകമെങ്ങുമുള്ള കുറ്റാന്വേഷകര്‍ക്ക് അത്താണിയും ക്രിമിനലുകള്‍ക്ക് കെണിയുമായി മാറിയ ആ സങ്കേതം കണ്ടെത്തിയിട്ട് 25 വര്‍ഷം തികയുന്നു. നൂറുകണക്കിന് കൊലപാതകികള്‍ ഇരുമ്പഴികള്‍ക്കുള്ളലാകാന്‍ കാല്‍നൂറ്റാണ്ടിനിടെ ആ സങ്കേതം കാരണമായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളില്‍ പെട്ട് മരിച്ച ആയിരങ്ങളെ തിരിച്ചറിയാനും ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ് അവസരമൊരുക്കിയിട്ടുണ്ട്. പിതൃത്വം തെളിയിക്കാനുള്ള പ്രധാന ഉപാധിയും ഇന്ന് ഡി.എന്‍.എ.സങ്കേതം തന്നെ.

പാവപ്പെട്ടവൻ said...

കുറ്റകൃത്യങ്ങള്‍ ഇന്നിപ്പോള്‍ പെരുകുമ്പോള്‍ ഇത് നമുക്ക് ഉപയോഗിക്കാം എങ്കിലും അതിനുള്ള ലാബ്‌ സംവിധാനങ്ങള്‍ വര്‍ധിക്കണ്ടാതായി ഉണ്ട്

Anonymous said...

hello... hapi blogging... have a nice day! just visiting here....