Thursday, July 24, 2008

പരിണാമശാസ്‌ത്രത്തിലെ അഴിയാക്കുരുക്കിന്‌ വിശദീകരണം

ഫ്‌ളാറ്റ്‌ഫിഷ്‌ എന്നറിയപ്പെടുന്ന വിചിത്രമത്സ്യത്തിന്റെ ഇരുനേത്രങ്ങളും എങ്ങനെ അതിന്റെ ശിരസിന്റെ ഒരു വശത്ത്‌ സ്ഥാപിക്കപ്പെട്ടു. ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ പരിണാമശാസ്‌ത്രത്തിന്‌ കഴിഞ്ഞിരുന്നില്ല. അദൃശ്യശക്തിയുടെ ഇടപെടലിന്‌ ഉദാഹരണമായി ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍ ഫ്‌ളാറ്റ്‌ഫിഷുകളെ എടുത്തുകാട്ടി. എന്നാല്‍, ഈ പ്രശ്‌നത്തിന്‌ ഫോസിലുകള്‍ വ്യക്തമായ വിശദീകരണം നല്‍കിയിരിക്കുന്നു. പ്രകൃതിനിര്‍ധാരണത്തിന്റെ ഫലമായി ക്രമേണയുണ്ടായ മാറ്റമാണ്‌, ഫ്‌ളാറ്റിഫിഷുകളുടെ കണ്ണുകളെ ശിരസിന്റെ ഒരേവശത്ത്‌ എത്തിച്ചതെന്നാണ്‌ കണ്ടെത്തല്‍.
പ്രകൃതിയിലെ വിചിത്രസൃഷ്ടികളാണ്‌ ഫ്‌ളാറ്റ്‌ഫിഷുകള്‍ (flatfishes) എന്നറിയപ്പെടുന്ന മത്സ്യങ്ങള്‍. വളര്‍ച്ചയെത്തിയ ഫ്‌ളാറ്റ്‌ഫിഷുകളുടെ ഇരുനേത്രങ്ങളും ശിരസിന്റെ ഒരുവശത്താണ്‌ സ്ഥിതിചെയ്യുന്നത്‌. എന്താണിതിന്‌ കാരണം. പരിണാമത്തില്‍ ഏത്‌ ഘടകമാണ്‌, ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക്‌ ഈ വികടരൂപഘടന നല്‍കിയത്‌? ചാള്‍സ്‌ ഡാര്‍വിനെപ്പോലും വിഷമിപ്പിച്ച ചോദ്യമാണിത്‌. ശാസ്‌ത്രത്തിന്‌ വിശദീകരണം നല്‍കാന്‍ കഴിയാത്തിടത്ത്‌, മറ്റ്‌ ചിലര്‍ എത്തും. ഫ്‌ളാറ്റ്‌ഫിഷുകളുടെ കാര്യത്തിലും അത്‌ സംഭവിച്ചു. അദൃശ്യമായ ഒരു ശക്തിയാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളുടെ പ്രത്യേകതയ്‌ക്ക്‌ പിന്നിലെന്ന്‌ വാദിച്ച്‌, സൃഷ്ടിവാദക്കാരുടെ പുതിയ വകഭേദമായ 'ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍' എത്തി.


അത്തരം തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇപ്പോള്‍ അന്ത്യമാകുന്നു. നൂറ്റാണ്ടിലേറെയായി യൂറോപ്യന്‍ മ്യൂസിയങ്ങളില്‍ മറഞ്ഞുകിടന്ന ചില മത്സ്യഫോസിലുകളെ ആധുനിക പരിശോധന സംവിധാനമുപയോഗിച്ചു പഠിച്ച ഗവേഷകര്‍ ഈ പ്രശ്‌നത്തിന്‌ വ്യക്തമായ വിശദീകരണം നല്‍കിയിരിക്കുകയാണ്‌. ജീവപരിണാമത്തിന്റെ അടിസ്ഥാനമായി ഡാര്‍വിന്‍ മുന്നോട്ടുവെച്ച പ്രകൃതിനിര്‍ധാരണം (natural selection) തന്നെയാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളുടെ ഈ വിചിത്രഘടനയ്‌ക്കു പിന്നിലുമുള്ളതെന്നാണ്‌ അവര്‍ കണ്ടെത്തിയിരിക്കുന്നത്‌. അതിജീവനത്തിന്‌ അനുയോജ്യമായ തരത്തില്‍ ഇവയുടെ കണ്ണുകള്‍ ശിരസ്സിന്റെ ഒരേവശത്തേക്ക്‌ ക്രമേണ എത്തുകയായിരുന്നുവത്രേ.


ശുദ്ധജലത്തിലും ലവണജലത്തിലും വസിക്കുന്ന ഫ്‌ളാറ്റ്‌ഫിഷുകളുടെ അഞ്ഞൂറിലേറെ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. അസാധാരണമാംവിധം പരന്ന ശരീരഘടനയുള്ള ഇവയുടെയെല്ലാം രണ്ടു കണ്ണുകളും ശിരസിന്റെ ഒരേവശത്താണ്‌. ചില കുടുംബങ്ങളുടെ കണ്ണുകള്‍ തലയുടെ വലതുവശത്താണെങ്കില്‍, മറ്റ്‌ കുടുംബങ്ങളില്‍ അവ ഇടതുവശത്താണ്‌. യഥാര്‍ഥത്തില്‍ ചെറുപ്പത്തില്‍, ഇവയുടെ ഇരുകണ്ണുകളും തലയുടെ ഇരുവശത്തുമാണ്‌ സ്ഥിതിചെയ്യുന്നത്‌. വളരുന്തോറും കണ്ണുകളില്‍ ഒരെണ്ണം മുകളിലേക്ക്‌ സ്ഥാനംമാറാന്‍ ആരംഭിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഇരുകണ്ണുകളും തലയുടെ ഒരേവശത്ത്‌ അടുത്തടുത്ത സ്ഥാനങ്ങളില്‍ എത്തുന്നു. വെള്ളത്തിനടിയില്‍ തറയില്‍ പതിഞ്ഞു കിടക്കാനും, ചുറ്റുമുള്ള കാര്യങ്ങള്‍ ഇരുകണ്ണുകളും ഉപയോഗിച്ച്‌ നിരീക്ഷിക്കാനും ഇത്‌ ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക്‌ അവസരമൊരുക്കുന്നുഇത്തരത്തിലൊരു വിഘടഘടന ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക്‌ ലഭിക്കുന്നത്‌ എങ്ങനെ എന്നത്‌ നൂറ്റാണ്ടുകളായി ശാസ്‌ത്രലോകത്തെ അലട്ടുന്ന പ്രശ്‌നമാണ്‌. പരിണാമം വഴിയാണ്‌ ഇത്‌ സംഭവിച്ചതെങ്കില്‍, മധ്യവര്‍ത്തിയായ മത്സ്യങ്ങളുടെ ഫോസിലുകള്‍ ലഭിക്കേണ്ടതാണ്‌. ഇത്രകാലവും അത്തരം ഫോസിലുകള്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആ നിലയ്‌ക്ക്‌ ഡാര്‍വിനു പോലും ഈ പ്രതിഭാസം ശരിക്കു വിശദീകരിക്കാന്‍ ആയില്ല. പെട്ടന്നുണ്ടായ ജനിതകമാറ്റമാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളില്‍ കാണുന്നതെന്ന്‌, 1930-കളില്‍ റോബര്‍ട്ട്‌ ഗോള്‍ഡ്‌ഷിമിഡ്‌ത്‌ എന്ന ജനിതകശാസ്‌ത്രജ്ഞന്‍ വിശദീകരിച്ചു. എന്നാല്‍, അത്‌ സൃഷ്ടിവാദികള്‍ ആയുധമാക്കി. പെട്ടന്ന്‌ അത്തരമൊരു മാറ്റമുണ്ടായെങ്കില്‍ അതിന്‌ പിന്നില്‍ ഒരു അദൃശ്യശക്തിയുണ്ടാവണമെന്ന്‌ അവര്‍ വാദിച്ചു.


എന്നാലിപ്പോള്‍, വിയന്നയിലെ നാച്ച്വറല്‍ ഹിസ്‌റ്ററി മ്യൂസിയത്തില്‍നിന്ന്‌, ഷിക്കാഗോ സര്‍വകലാശാലയിലെ മാറ്റ്‌ ഫ്രീഡ്‌മാന്‍ കണ്ടെടുത്ത പ്രാചീന ഫോസിലുകളാണ്‌ ഈ പ്രശ്‌നത്തിന്‌ വിശദീകരണം നല്‍കിയിരിക്കുന്നത്‌. 'ഇയോസീന്‍' (Eocene) യുഗത്തില്‍ (അഞ്ചുകോടി വര്‍ഷം മുമ്പുള്ളത്‌) ജീവിച്ചിരുന്ന രണ്ടിനം ഫ്‌ളാറ്റ്‌ഫിഷുകളുടെ ഫോസിലുകളാണ്‌ ഫ്രീഡ്‌മാന്‍ പഠനത്തിനുപയോഗിച്ചത്‌. വടക്കന്‍ ഇറ്റലിയില്‍നിന്ന്‌ ലഭിച്ചവയാണ്‌ അവ. 'ഹെറ്റെറോനെക്ടസ്‌'(Heteronectes) എന്ന്‌ പുതിയതായി പേര്‌ നല്‍കപ്പെട്ട ഫോസിലും, 'ആംഫിസ്റ്റിയം'(Amphistium) എന്ന്‌ പേരുള്ള ഫോസിലുമാണ്‌ താരതമ്യം ചെയ്‌തത്‌. നൂറുവര്‍ഷത്തിലേറെയായി ഈ ഫോസില്‍ തെറ്റായി ക്ലാസിഫൈ ചെയ്‌തിരിക്കുകയായിരുന്നു. രണ്ട്‌ ഫോസിലുകളും പ്രായപൂര്‍ത്തിയായ മത്സ്യങ്ങളുടേതാണ്‌.

സി.എ.ടി.സ്‌കാനിങ്‌, രാസമാര്‍ഗങ്ങള്‍ എന്നിങ്ങനെ വിവിധ സങ്കേതങ്ങളിലൂടെ ഈ ഫോസിലുകളെ പഠിച്ചപ്പോള്‍, രണ്ടിനങ്ങളും ഫ്‌ളാറ്റ്‌ഫിഷുകളുടെ പ്രാചീനരൂപങ്ങളാണെന്നു വ്യക്തമായി. മാത്രമല്ല ഹെറ്റെറോനെക്ടസ്‌ ഇനത്തിന്റെയും അംഫിസ്റ്റിയം ഇനത്തിന്റെയും ശിരസുകളുടെ ഇരുവശത്തും ഓരോ കണ്ണുകള്‍ വീതം ഉള്ളതായും കണ്ടു (ചിത്രം-1, ചിത്രം-2). ആധുനിക ഫ്‌ളാറ്റ്‌ഫിഷുകളില്‍ കാണപ്പെടുന്ന വിഘനരൂപഘടന പൂര്‍ണമായ തരത്തില്‍ ഈ പ്രാചീനയിനങ്ങളില്‍ കാണപ്പെട്ടില്ല (കണ്ണുകള്‍ രണ്ടും ശിരസിന്റെ ഒരേ വശത്ത്‌ എത്തിയിട്ടില്ല). ആധുനിക ഫ്‌ളാറ്റ്‌ഫിഷുകള്‍ക്കും അവയുടെ പൂര്‍വികര്‍ക്കും ഇടയ്‌ക്കുള്ള കണ്ണികളാണ്‌ ഈ പ്രാചീനയിനങ്ങള്‍ എന്നുസാരം.
ഏതോ അജ്ഞാതശക്തിയുടെ ഇടപെടല്‍ മൂലം, അല്ലെങ്കില്‍ ജനിതകവ്യതികരണം മൂലം പെട്ടന്ന്‌ പ്രത്യക്ഷപ്പെട്ടതാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളിലെ വിഘടനഘടന എന്ന സങ്കല്‍പ്പം നിരാകരിക്കുന്നു പുതിയ കണ്ടെത്തല്‍. മാത്രമല്ല, ആംഫിസ്റ്റിയംഇനത്തിലെ ചില മത്സ്യങ്ങളില്‍ ഇടതുവശത്തെ കണ്ണാണ്‌ മുകളിലേക്ക്‌ നീങ്ങിയിരിക്കുന്നതായി കാണപ്പെടുന്നതെങ്കില്‍, മറ്റു ചിലതിലെ വലുകണ്ണിനാണ്‌ സ്ഥാനചലനം. ഫോസിലുകളിലൊന്നിന്റെ വയറ്റില്‍ അത്‌ വിഴുങ്ങിയ മത്സ്യത്തിന്റെ ഫോസിലും ഉണ്ടായിരുന്നു. പതുങ്ങിയിരുന്ന്‌ മറ്റ്‌ മത്സ്യങ്ങളെ പിടിച്ച്‌ അകത്താക്കുന്ന സ്വഭാവക്കാരായിരുന്നു ഇവയെന്ന്‌ ഇക്കാര്യം സൂചന നല്‍കുന്നു. 'കണ്ണുകളിലൊന്നിന്റെ ചെറിയൊരു സ്ഥാനവ്യതിയാനം പോലും, അതിജീവനത്തിന്‌ കൂടുതല്‍ അനുകൂലമായിരുന്നിരിക്കാ'മെന്ന്‌ ഫ്രീഡ്‌മാന്‍ അനുമാനിക്കുന്നു. (അവലംബം: നേച്ചര്‍ ഗവേഷണ വാരിക, ഷിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിന്റെ വാര്‍ത്താക്കുറിപ്പ്‌).

9 comments:

Joseph Antony said...

പ്രകൃതിയിലെ വിചിത്രസൃഷ്ടികളാണ്‌ ഫ്‌ളാറ്റ്‌ഫിഷുകള്‍. വളര്‍ച്ചയെത്തിയ ഫ്‌ളാറ്റ്‌ഫിഷുകളുടെ ഇരുനേത്രങ്ങളും ശിരസിന്റെ ഒരുവശത്താണ്‌ സ്ഥിതിചെയ്യുന്നത്‌. എന്താണിതിന്‌ കാരണം. പരിണാമത്തില്‍ ഏത്‌ ഘടകമാണ്‌, ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക്‌ ഈ വികടരൂപഘടന നല്‍കിയത്‌? ചാള്‍സ്‌ ഡാര്‍വിനെപ്പോലും വിഷമിപ്പിച്ച ചോദ്യമാണിത്‌. ഗവേഷകര്‍ ഈ പ്രശ്‌നത്തിന്‌ വ്യക്തമായ വിശദീകരണം നല്‍കിയിരിക്കുകയാണ്‌. ജീവപരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം തന്നെയാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളുടെ ഈ വിചിത്രഘടനയ്‌ക്കു പിന്നിലുമത്രേ.

തറവാടി said...

thanks :)

കുടുംബംകലക്കി said...

ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍ - കൊള്ളാം; ലേഖനവും പ്രയോഗവും.

Suraj said...
This comment has been removed by the author.
Suraj said...

ഇതുകൊണ്ടൊന്നും രക്ഷയില്ല മാഷേ...
:)
ഇന്റലിജന്റ് ഡിസൈന്‍ അണ്ണന്മാര് ഇപ്പോ വരും വേറേ എന്തെങ്കിലും കിടുതാപ്പും കൊണ്ട്.

പരിണാമചരിത്രത്തില്‍ ‘പെട്ടെന്ന്’ എന്തു സംഭവിച്ചുവെന്ന് കണ്ടാലും അണ്ണന്മാര്‍ ഓടിയെത്തും അവിടെ. എന്നിട്ട് പറയും ‘ദാ കണ്ടില്ലേ, ഇതു അതീതശക്തിയുടെ കളിയാണ്, പ്രത്യേകസൃഷ്ടിയുടെ ഉദാഹരണമാണ് എന്നൊക്കെ. പ്രസിദ്ധമായ ‘ക്രിറ്റേഷ്യസ് ടേര്‍ഷ്യറി’ ബൌണ്ടറിയുണ്ടല്ലോ നമുക്ക് ഉദാഹരണമായി. (ഈ ‘പെട്ടെന്ന്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദശലക്ഷവര്‍ഷങ്ങളാണെന്ന് പോലും ഓര്‍ക്കാതെയാണ് പടപ്പുറപ്പാട്!)

ജന്തുപരിണാമം ആരെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് പരിണാമവിരുദ്ധരുടെ തുറുപ്പു ചീട്ട്. പരിണാമമോ ബയോളജിയോ ഒരു ചുക്കുമറിയാതെയാണ് ഈ ചോദ്യം എന്നതു വേറേ കാര്യം. എന്നാ പിന്നെ ദൈവം ഈ സൃഷ്ടികളൊക്കെ നടത്തുന്നത് ആരെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ എന്നു തിരിച്ച് ചോദിച്ചാലോ - കുന്തസ്യ!

പാര്‍ത്ഥന്‍ said...

ദൈവം ഒരു ദിവസം കൊണ്ട്‌ സൃഷ്ടിക്കുന്നു എന്നു പറയുന്നവര്‍തന്നെ അത്‌ മനുഷ്യന്റെ ഒരു ദിവസവുമായി ചേര്‍ത്തുപറയുന്നിടത്താണ്‌ തെറ്റു പറ്റുന്നത്‌. ബ്രഹ്മാവിന്റെ ഒരു പകല്‍ എന്നു പറയുന്നതുതന്നെ 4,320,000,000 വര്‍ഷമാണെന്ന്‌ വേദങ്ങളില്‍ പറയുന്നു. ഇത്രയും വര്‍ഷം ഒരുമിച്ച്‌ ഏതു പൊട്ടനു കിട്ടിയാലും എന്തെങ്കിലും ചെയ്യാന്‍ കഴിയും. അതിന്‌ ബ്രഹ്മാവ്‌ തന്നെ വേണമെന്നില്ലല്ലോ?

Babu Kalyanam said...

"ഫോസിലുകളിലൊന്നിന്റെ വയറ്റില്‍ അത്‌ വിഴുങ്ങിയ മത്സ്യത്തിന്റെ ഫോസിലും ഉണ്ടായിരുന്നു. പതുങ്ങിയിരുന്ന്‌ മറ്റ്‌ മത്സ്യങ്ങളെ പിടിച്ച്‌ അകത്താക്കുന്ന സ്വഭാവക്കാരായിരുന്നു ഇവയെന്ന്‌ ഇക്കാര്യം സൂചന നല്‍കുന്നു."

ha ha ha!!!! what a scientific conclusion!!!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പതിവുപോലെ വിജ്ഞാനപ്രദമായി പോസ്റ്റ്. ശാസ്ത്രാന്വേഷണങ്ങള്‍ സത്യത്തിന്റെ പാതയിലൂടെ മുന്നേറട്ടെ.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

Dear Mr.Joseph Antony,

"Great great dicoveries..."

Used to read your kurinjionline. Very informative and authentic. Thanks for putting efforts.

I have some difference of opinion about, modern medicine and alternative medicines. Many deseases are uncurable by allopathy, to name a few.. Cancer, Diabetic, Cardiac problems, ....... even piles, fistulae etc. Both complecated and non complecated issies. But what the allopathy doctors do is tries to cover up the symptoms in each case. And also go for prolonged treatment by using different medicines. Eg: A diabetic patient is not going to cure completely, but become a life-long slave of medicnes/doctors.

Even when the modern scince had developed this much, why this many deseases are remaining in this world as there is no permanent cure? What i feels is pharma companies don't want to eradicate deseases from this earth. And they do R & D for developing new vaccines, instead of medicines. If a medicine is newly developed that will be 'consumed by' only the patients of that deseas. But if a vaccine is developed millions of new born baby's will be come the potential consumers [innocent preys] for the same!! So pharma companies put their entire efforts for reasearch in finding out new new vaccines.

Piles and fistula for example very simple and common deseas. [Even I am facing difficulties of this problem] It is surprising that, in this modern world there is no permanent cure for this problem. I have discussed this with allopathy, homeopathy, ayurveda doctors. There is no full proof treatment for this problem as well as many other deseases. WHY ??? Whether we are growing or stand still. I have read many articles about cloning and it's advantages. But we fail to tackle small small issues. RIGHT??

Please answer me, where our developments are focuzing? OR is everything a bogus hallow?