Monday, June 11, 2007

ആദ്യകൃത്രമജീവി പരീക്ഷണശാലയില്‍ ഒരുങ്ങുന്നു

ആദ്യമായി ഒരു കൃത്രിമജീവി പരീക്ഷണശാലയില്‍ ജന്മമെടുക്കുകയാണ്‌. ലോകത്തെ ഏറ്റവും കുശാഗ്രബുദ്ധിയായ ജനിതക ശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്ററാണ്‌ അതിന്‌ പിന്നില്‍. ആ കൃത്രിമജീവിയ്‌ക്ക്‌ പേറ്റന്റ്‌ നേടാന്‍ ക്രെയ്‌ഗ്‌ വെന്ററിന്റെ സ്ഥാപനം നടത്തുന്ന ശ്രമം ഇതിനകം വിവാദമായിക്കഴിഞ്ഞു

നുഷ്യനുമായി ദൈവം ആദ്യമായി മത്സരിക്കേണ്ടി വന്നിരിക്കുന്നു; സൃഷ്ടിയുടെ കാര്യത്തില്‍. ക്രെയ്‌ വെന്റര്‍ എന്ന ജനിതകശാസ്‌ത്രജ്ഞന്‍ ചരിത്രത്തിലാദ്യമായി ഒരു ജീവിയെ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കുകയാണ്‌. ഡി.എന്‍.എ.തുണ്ടുകളുപയോഗിച്ച്‌ രാസമാര്‍ഗ്ഗത്തില്‍ കൂട്ടിവിളക്കിയുണ്ടാക്കിയ ജിനോം ആണ്‌ ഇതിനുപയോഗിക്കുന്നത്‌. 'മൈക്കോപ്ലാസ്‌മ ലബോറട്ടോറിയം' (Mycoplasma laboratorium) എന്നു പേരിട്ടിട്ടുള്ള ഈ ഭാവിബാക്ടീരിയത്തിന്റെ പേറ്റന്റിന്‌ മേരിലന്‍ഡില്‍ റോക്ക്‌വില്ലെയിലെ ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ലോകവ്യാപകമായി അപേക്ഷ നല്‍കിക്കഴിഞ്ഞു.

പൊതുമേഖലാ സംരംഭമായിരുന്ന ഹ്യുമന്‍ജിനോം പദ്ധതിക്ക്‌ വെല്ലുവിളിയുയര്‍ത്തി, തൊണ്ണൂറുകളുടെ അവസാനം സ്വന്തം നിലയ്‌ക്ക്‌ മാനവജിനോം കണ്ടെത്തിയ 'സെലേറ ജിനോമിക്‌സ്‌' എന്ന കമ്പനിയുടെ സ്ഥാപകനാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍. ഒരുപക്ഷേ, ഇന്ന്‌ ലോകത്ത്‌ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കഴിവുറ്റ അല്ലെങ്കില്‍ കുശാഗ്രബുദ്ധിയായ ജനിതക ശാസ്‌ത്രജ്ഞന്‍. അദ്ദേഹം സെലേറയ്‌ക്കു ശേഷം സ്ഥാപിച്ചതാണ്‌ 'ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌'. ജൈവഇന്ധനങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതു മുതല്‍ ഹരിതഗൃഹവാതകവ്യാപനം ചെറുക്കാന്‍ വരെ ഇത്തരം കൃത്രിമസൂക്ഷ്‌മജീവികളെ ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കുമെന്ന്‌ അടുത്തയിടെ 'ന്യൂസ്‌ വീക്ക്‌' വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ക്രെയ്‌ഗ്‌ വെന്റര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ക്രെയ്‌ഗ്‌ വെന്റര്‍
'ഒലിഗോന്യൂക്ലിയോടൈഡ്‌സ്‌' (oligonucleotides) എന്നു പേരുള്ള ഡി.എന്‍.എ.തുണ്ടുകളാണ്‌ ക്രെയ്‌ഗ്‌ വെറ്ററും കൂട്ടരും കൃത്രിമസൂക്ഷ്‌മജീവിയുടെ സൃഷ്ടിക്ക്‌ ഉപയോഗിക്കുന്നത്‌. ഡി.എന്‍.എ.യിലെ പരമാവധി 100 രാസാക്ഷരങ്ങള്‍ വരെ അടങ്ങിയ ഈ തുണ്ടുകള്‍ 'ഒലിഗോസ്‌' (oligos) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ഇത്തരം ഒലിഗോസുകളെ പരീക്ഷണശാലയില്‍ വെച്ച്‌ കൂട്ടിവിളക്കി പരമാവധി കുറഞ്ഞയെണ്ണം ജീനുകളടങ്ങിയ കൃത്രിമബാക്ടീരിയത്തെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ്‌ പുരോഗമിച്ചുകൊണ്ടുരിക്കുന്നത്‌. ക്രെയ്‌ഗ്‌ വെന്റര്‍ 2002-ല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്‌.

'മൈക്കോപ്ലാസ്‌മ ജനിറ്റലിയം' (Mycoplasma genitalium) എന്ന ബാക്ടീരിയയുടെ (ആദ്യം ചേര്ത്തിരിക്കുന്നത് ആ ബാക്ടീരിയത്തിന്റെ ചിത്രമാണ്) രൂപഘടനയാണ്‌ കൃത്രിമജീവിയുടെ മാതൃകയായി ഗവേഷകര്‍ സ്വീകരിച്ചിട്ടുള്ളത്‌. അതിലെ ജീനുകളില്‍ 'അത്യാവശ്യമില്ലാത്തവ'യെത്ര എന്നായിരുന്നു ആദ്യം പരിശോധിച്ചത്‌. എത്ര ജീനുണ്ടെങ്കില്‍ അതിന്‌ ജീവിക്കാനും അടുത്ത തലമുറയ്‌ക്കു ജന്മമേകാനും കഴിയും എന്ന്‌ മനസിലാക്കാനായിരുന്നു ശ്രമം. അതിന്‌ ആവശ്യമായ ജീനുകളുടെ സംഖ്യ 265-നും 350-നും മധ്യേ ആണെന്ന്‌ തങ്ങള്‍ കണ്ടെത്തിയതായി, ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ പേറ്റന്റ്‌ അപേക്ഷയില്‍ പറയുന്നു. അമേരിക്കയിലും മറ്റ്‌ നൂറ്‌ രാജ്യങ്ങളിലും പേറ്റന്റ്‌ ലഭിക്കാനാണ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ അപേക്ഷിച്ചിട്ടുള്ളത്‌.

പേറ്റന്റ്‌ ശ്രമം വിവാദത്തിലേക്ക്‌

ഡി.എന്‍.എ.ഭാഗങ്ങളുപയോഗിച്ച്‌ മുമ്പ്‌ ഗവേഷകര്‍ പോളിയോ വൈറസിനെ സൃഷ്ടിച്ചിരുന്നു. പുതിയ ജിനോം വിവരങ്ങളുടെ സഹായത്തോടെ എത്രയെളുപ്പത്തില്‍ ജൈവായുധങ്ങള്‍ (bioweapons) സൃഷ്ടിക്കാന്‍ സാധിക്കും എന്നു ലോകത്തിന്‌ കാട്ടിക്കൊടുക്കാനാണ്‌ ഗവേഷകര്‍ അത്‌ ചെയ്‌തത്‌. എന്നാല്‍, അതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ക്രെയ്‌ഗ്‌ വെന്ററും സംഘവും സൃഷ്ടിക്കുന്ന ജീവി. വളരാനും പെരുകാനും കഴിവുള്ള ആദ്യകൃത്രിമജീവിയാണത്‌. അതുകൊണ്ടു തന്നെ അതിനെ പേറ്റന്റ്‌ ചെയ്യാനുള്ള ശ്രമം ഇതിനകം വിവാദമായിക്കഴിഞ്ഞു. ബയോടെക്‌നോളജി രംഗത്തെ ചലനങ്ങള്‍ നിരീക്ഷിക്കുന്ന കനേഡിയന്‍ സ്ഥാപനമായ ഇ.ടി.സി.ഗ്രൂപ്പ്‌ (ETC Group) ഇതെപ്പറ്റി പറഞ്ഞത്‌ ക്രെയ്‌ഗ്‌ വെന്ററും സംഘവും 'സാമൂഹികമായ അതിര്‌ ' ലംഘിച്ചിരിക്കുന്നു എന്നാണ്‌.

അമേരിക്ക കൂടാതെ, നൂറിലേറെ രാജ്യങ്ങളില്‍ അന്താരാഷ്ട്ര പേറ്റന്റിന്‌ 'വേള്‍ഡ്‌ ഇന്റലക്‌ച്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനിലും'(WIPO) 2006 ഒക്ടോബര്‍ 12-നാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ അപേക്ഷ നല്‍കിയത്‌. അമേരിക്കയിലെ അപേക്ഷാ നമ്പര്‍-20070122826 ആണ്‌; ആഗോള അപേക്ഷാ നമ്പര്‍-WO2007047148. എന്നാല്‍, കൃത്രിമസൂക്ഷ്‌മജീവിയുടെ നിര്‍മാണം എവിടെയെത്തിയെന്ന്‌ അപേക്ഷയില്‍ പറയുന്നില്ല. 2007 മെയ്‌ 31-ന്‌ അമേരിക്കന്‍ അപേക്ഷ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ്‌, ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ജീവന്‌ പേറ്റന്റ്‌ നേടാന്‍ ശ്രമിക്കുന്ന കാര്യം വെളിപ്പെട്ടത്‌.

"ആദ്യമായി ദൈവം മത്സരത്തിലായിരിക്കുകയാണ്‌"-ഇ.ടി.സി.ഗ്രൂപ്പിലെ ജിം തോമസ്‌ അഭിപ്രായപ്പെട്ടു. ഇത്തരം കൃത്രിമജീവികള്‍ക്ക്‌ ഹൈഡ്രജന്‍ പോലുള്ള ഇന്ധനങ്ങള്‍ നിര്‍മിക്കാനും കാര്‍ബണ്‍ഡയോക്‌സയിഡ്‌ ആഗിരണം ചെയ്‌ത്‌ ആഗോളതാപനം ചെറുക്കാനാകുമെന്നതും വെറും അവകാശവാദങ്ങള്‍ മാത്രമാണ്‌. പരിമിത ജീനുകളുള്ള മാരകരോഗാണുക്കളെ സൃഷ്ടിക്കാനും മനുഷ്യവര്‍ഗ്ഗത്തിന്‌ ഭീഷണിയാകാനും ഇതേ മാര്‍ഗ്ഗത്തില്‍ കഴിയില്ലേ-അദ്ദേഹം ചോദിക്കുന്നു. എത്രവലിയ വിവാദമാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ ഗവേഷണത്തെ കാത്തിരിക്കുന്നത്‌ എന്നതിന്റെ സൂചനയാകുന്നു ഈ അഭിപ്രായ പ്രകടനം. ഈ ഗവേഷണം ഉയര്‍ത്തുന്ന ധാര്‍മികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ പേറ്റന്റ്‌ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ലോക ഇന്റലക്‌ച്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനും അമേരിക്കന്‍ പേറ്റന്റ്‌ വകുപ്പിനും കത്തയയ്‌ക്കാന്‍ പോവുകയാണ്‌ ഇ.ടി.സി.ഗ്രൂപ്പ്‌.

അമേരിക്കന്‍ ഊര്‍ജ്ജവകുപ്പാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ ഗവേഷണത്തിന്‌ ഫണ്ട്‌ നല്‍കുന്നത്‌. അതുകൊണ്ടു തന്നെ ആ ജീവരൂപത്തിന്‌ പേറ്റന്റ്‌ അനുവദിച്ചാല്‍ അതില്‍ യു.എസ്‌.സര്‍ക്കാരിനും ഭാഗിക അവകാശം ഉണ്ടാകും. ജനിതക പരിഷ്‌ക്കരണം നടത്തിയ ജീവരൂപങ്ങള്‍ക്ക്‌ മുമ്പ്‌ പേറ്റന്റ്‌ അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍, അത്തരത്തിലൊരു ഉത്‌പന്നമല്ല ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും സൃഷ്ടിക്കുന്നതെന്ന്‌ വിമര്‍ശകര്‍ വാദിക്കുന്നു. ജീവനു തന്നെയാണ്‌ ഇവിടെ പേറ്റന്റ്‌ ആവശ്യപ്പെടുന്നത്‌. മാത്രമല്ല, സിന്തറ്റിക്‌ ബയോളജി രംഗത്ത്‌ നടക്കുന്ന സ്വതന്ത്ര ഗവേഷണങ്ങള്‍ക്കെല്ലാം ഈ പേറ്റന്റ്‌ ഭീഷണിയാകുമെന്നും ഇ.ടി.സി.അധികൃതര്‍ കരുതുന്നു.

മനുഷ്യനിര്‍മിതമായ ഈ സൂക്ഷ്‌മജീവിയില്‍ പുതിയ ജീനുകള്‍ കൂട്ടിച്ചേര്‍ത്ത്‌ അത്‌ പരിഷ്‌ക്കരിക്കാനാവും. ഒരു കമ്പ്യൂട്ടറില്‍ കൂടുതല്‍ കൂടുതല്‍ സോഫ്‌ട്‌വേറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്‌ത്‌ കൂടുതല്‍ ഉപയോഗക്ഷമമാക്കുന്നതു പോലെ. "ഈ സംരംഭം ശരിക്കു പറഞ്ഞാല്‍ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിനെ ജീവശാസ്‌ത്രരംഗത്തെ 'മൈക്രോബ്‌സോഫ്‌ട്‌' (Microbesoft) ആക്കുകയാണ്‌ ചെയ്യുക"-ഇ.ടി.സി.യുടെ പ്രസ്‌താവന പറയുന്നു. ഇത്തരമൊരു അവകാശവാദത്തിന്‌ പേറ്റന്റ്‌ നല്‍കും മുമ്പ്‌ അതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ എല്ലാ വശങ്ങളും ചര്‍ച്ചചെയ്യണമെന്നാണ്‌ ഇ.ടി.സി.യുടെ ആവശ്യം.(അവലംബം: ടെലഗ്രാഫ്‌, 2005 ഫിബ്രവരിയില്‍ വാഷിങ്‌ടണില്‍ നടന്ന 'Genomes to Life Contractor-Grantee Workshop 3'യില്‍ ജെ. ക്രെയ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ അവതരിപ്പിച്ച പ്രബന്ധം, ETC ഗ്രൂപ്പിന്റെ പ്രസ്‌താവന)

5 comments:

Joseph Antony said...

ജീവന്‌ പേറ്റന്റ്‌ നേടാനാകുമോ? ക്രെയ്‌ഗ്‌ വെന്ററിനും അമേരിക്കന്‍ സര്‍ക്കാരിനും ജിവന്റെ അവകാശം കൈപ്പിടിയിലാക്കാനാകുമോ. മനുഷ്യനിര്‍മിതമായ ആദ്യജീവിക്ക്‌ പേറ്റന്റ്‌ നേടാനുള്ള ശ്രമം ഉയര്‍ത്തുന്ന ചോദ്യം ഇതാണ്‌.

Mr. K# said...

ഇരുതലയുള്ള വാളുകളാണ് ഇത്തരം പരീക്ഷണങ്ങള്‍ :-(

oru blogger said...

JA,
Svante Paabo, friend of Craig Venter, and Craig both seem to be the best geneticists alive.

My question to you is, how do you find time to read all this?:)

some of us like reading certain science topics, but you are one amazing individual who read and cover almost everything under the science umbrella!

Joseph Antony said...

തമ്പിയളിയാ,
ഇതിനകത്ത്‌ ഒരു അത്ഭുതവുമില്ല. ഇതെന്റെ രീതിയാണ്‌, തൊഴിലാണ്‌. അതില്‍ കൂടുതലൊന്നും പറയാനില്ല.
സ്‌നേഹാദരങ്ങളോടെ,
ജോസഫ്‌

sajan said...

മനുഷ്യവംശത്തിന്റനാശത്തിലേക്കാണോഈപോക്ക്എന്ന്ഞാന്‍സംശയിക്കുന്നു