Thursday, March 08, 2007

ഒരു ഡസണ്‍ സൂര്യഗോവണികള്‍

'കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌ ' എന്നു ചോദിക്കുന്നതു പോലുള്ള ഒരു രസികന്‍ ചോദ്യമാണ്‌, ലോകത്താകെ എത്ര ഡിജിറ്റല്‍ വിവരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നത്‌. ഉത്തരം പക്ഷേ, അത്ര രസികനാകണമെന്നില്ല. 2006-ല്‍ മാത്രം ഭൂമുഖത്ത്‌ സൃഷ്ടിക്കപ്പെട്ടത്‌ 161 എക്‌സാബൈറ്റ്‌സ്‌ ഡേറ്റയാണ്‌. മനുഷ്യന്‍ ഇന്നുവരെ പുസ്‌തകരൂപത്തിലാക്കിയ മുഴുവന്‍ വിവരങ്ങളുടെയും 30 ലക്ഷം മടങ്ങ്‌ വരുമിത്‌!

ലോകത്ത്‌ സൃഷ്ടിക്കപ്പെടുന്ന മുഴുവന്‍ ഡിജിറ്റല്‍ വിവരങ്ങളും പുസ്‌തകരൂപത്തിലാക്കുന്നുവെന്നു കരുതുക. ആ ഗ്രന്ഥങ്ങള്‍ മുഴുവന്‍ ഒന്നിന്‌ മുകളില്‍ ഒന്നെന്ന കണക്കിന്‌ അട്ടി വെയ്‌ക്കുന്നതായും സങ്കല്‍പ്പിക്കുക. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്തുണ്ടായ ഡിജിറ്റല്‍ ഡേറ്റ എത്രവരുമെന്നോ; ഭൂമിയില്‍ നിന്ന്‌ സൂര്യന്‍ വരെയെത്തുന്ന 12 അട്ടികള്‍! ഒരോ അട്ടിയും സൂര്യനിലെത്തുന്ന ഒരോ ഗോവണിയായി കരുതിയാല്‍, ഒരു ഡസണ്‍ സൂര്യഗോവണികള്‍. 15 കോടി കിലോമീറ്ററാണ്‌ ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം. അങ്ങനെയെങ്കില്‍ അട്ടികളുടെ മൊത്തം നീളം 180 കോടി കിലോമീറ്റര്‍!

തലചുറ്റുന്ന കണക്ക്‌, അല്ലേ. സംഭവം സത്യമാണ്‌. ടെക്‌നോളജി ഗവേഷണ കമ്പനിയായ 'ഐ.ഡി.സി' (IDC)യാണ്‌, ലോകത്ത്‌ ഡിജിറ്റല്‍രൂപത്തില്‍ എത്രമാത്രം വിവരങ്ങള്‍ പോയവര്‍ഷം സൃഷ്ടിക്കപ്പെട്ടു എന്ന കണക്കെടുപ്പു നടത്തിയത്‌. പൂജ്യങ്ങളും ഒന്നുകളുമാണല്ലോ, നിലവിലുള്ള ഡിജിറ്റല്‍ഡേറ്റയുടെ മുഴുവന്‍ അടിസ്ഥാനം. പൂജ്യങ്ങളും ഒന്നുകളുമായി 2006-ല്‍ എത്ര ഫോട്ടോകളും വീഡിയോകളും ഇ-മെയിലുകളും വെബ്‌പേജുകളും ഇന്‍സ്റ്റന്റ്‌ മെസ്സേജുകളും ഫോണ്‍കോളുകളും മറ്റ്‌ ഡേറ്റകളും സൃഷ്ടിക്കപ്പെട്ടു എന്നാണ്‌ പരിശോധിച്ചത്‌.

ഓരോ ഡിജിറ്റല്‍ ഫയലുകളും കുറഞ്ഞത്‌ മൂന്നു തവണ വീതം കോപ്പി ചെയ്യപ്പെടുന്നു എന്ന നിഗമനത്തിലായിരുന്നു കണക്കുകൂട്ടല്‍. ഐ.ഡി.സി.നല്‍കുന്ന ഉത്തരം ഇതാണ്‌-കഴിഞ്ഞവര്‍ഷം ലോകത്ത്‌ 161 എക്‌സാബൈറ്റ്‌സ്‌ (161 exabytes) ഡിജിറ്റല്‍ വിവരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇക്കാര്യമാണ്‌ സൂര്യഗോവണിയുടെ അമ്പരപ്പായി മുകളില്‍ വിവരിച്ചത്‌. ഇത്‌ വേറെ രീതിയില്‍ വേണമെങ്കിലും വിവരിക്കാം. മനുഷ്യന്‍ ഇന്നുവരെ പുസ്‌തകരൂപത്തിലാക്കിയ മുഴുവന്‍ വിവരങ്ങളുടെയും 30 ലക്ഷം മടങ്ങ്‌ വരും, 161 എക്‌സാബൈറ്റ്‌സ്‌ എന്നത്‌. അതുമല്ലെങ്കില്‍, ഏറ്റവും സംഭരണശേഷിയുള്ള 200 കോടി ഐപ്പോഡു(iPode)കള്‍ വേണ്ടിവരും ഇത്രയും ഡേറ്റ ഉള്‍ക്കൊള്ളാന്‍.

സൃഷ്ടിക്കപ്പെടുന്ന ഡേറ്റയാണ്‌ ഇത്രയും. അതേസമയം ലോകത്തിന്‌ എത്ര ഡേറ്റാ സംഭരണശേഷിയുണ്ട്‌? അതും ഐ.ഡി.സി. പരിശോധിച്ചു. കഴിഞ്ഞവര്‍ഷത്തെ സംഭരണശേഷി 185 എക്‌സാബൈറ്റ്‌സ്‌ എന്നാണ്‌ കണ്ടെത്തിയത്‌. 2010 ആകുമ്പോഴേക്കും ഇത്‌ 601 എക്‌സാബൈറ്റ്‌സ്‌ ആകുമത്രേ. എന്നാല്‍, സൃഷ്ടിക്കപ്പെടുന്ന ഡേറ്റ 2010 ആകുമ്പോഴേക്കും 988 എക്‌സാബൈറ്റ്‌സ്‌ ആകുമത്രേ; എന്നുവെച്ചാല്‍ ഒരു സെറ്റാബൈറ്റിന്‌(one zettabyte) വെറും രണ്ട്‌ എക്‌സാബൈറ്റ്‌സിന്റെ കുറവ്‌. സൃഷ്ടിക്കപ്പടുന്ന വിവരങ്ങളും സംഭരണശേഷിയും തമ്മില്‍ 387 എക്‌സാബൈറ്റ്‌സിന്റെ വ്യത്യാസമുണ്ടാകുമെന്ന്‌ സാരം.

പക്ഷേ, 'ഡിജിറ്റല്‍സംഭരണി'കളുടെ ചെലവ്‌ കുറഞ്ഞുവരുന്നതിനാലും സൃഷ്ടിക്കപ്പെടുന്ന ഡേറ്റ മുഴുവന്‍ സൂക്ഷിച്ചുവെയ്‌ക്കാത്തതിനാലും (ഉദാഹരണത്തിന്‌ ഇ-മെയിലുകളില്‍ വലിയൊരു പങ്ക്‌ ഡിലീറ്റ്‌ ചെയ്യപ്പെടുന്നു, ഫോണ്‍കോളുകള്‍ മുഴുവനും ഡിജിറ്റല്‍രൂപത്തില്‍ സംഭരിക്കപ്പെടുന്നില്ല) ഈ അന്തരം അത്ര വലിയ പ്രശ്‌നമാകില്ല എന്നാണ്‌ ഐ.ഡി.സി.യിലെ വിദഗ്‌ധര്‍ വാദിക്കുന്നത്‌. പക്ഷേ, ഒരുകാര്യം ഈ പഠനം അടിവരയിട്ടു പറയുന്നു; ഡേറ്റായുടെ ഈ അനന്തപ്രപഞ്ചത്തില്‍ ഉപയോഗമുള്ളവയും ഭാവിക്കു പ്രയോജനം ചെയ്യുന്നവയും കണ്ടെത്താനും അവ ഡിലീറ്റ്‌ ചെയ്യപ്പെടാതെ സൂക്ഷിക്കാനും പുതിയ സങ്കേതങ്ങള്‍ രൂപപ്പെട്ടേ മതിയാകൂ.

സൃഷ്ടിക്കപ്പെടുന്ന ഡേറ്റ ഒരു കണക്കില്‍ പറഞ്ഞാല്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പൗതൃകമാണ്‌. ഈ തലമുറയുടെ സാംസ്‌കാരിക സ്വഭാവം പ്രതിഫലിപ്പിക്കുന്ന സൃഷ്ടി. "അതെങ്ങനെ നമുക്ക്‌ സൂക്ഷിക്കാനാകും?"-ഐ.ഡി.സി. പഠനം സ്‌പോണ്‍സര്‍ ചെയ്‌ത ഡേറ്റ മാനേജ്‌മെന്റ്‌ കമ്പനിയായ ഇ.എം.സി(EMC)യുടെ വൈസ്‌പ്രസിഡന്റ്‌ ചക്ക്‌ ഹോലിസ്‌ ചോദിക്കുന്നു. "എന്താണ്‌ സൂക്ഷിക്കപ്പെടേണ്ടത്‌, എന്താണ്‌ വേണ്ടാത്തത്‌ എന്നുള്ള പ്രശ്‌നങ്ങളില്‍ ആരെങ്കിലും തീരുമാനമെടുത്തേ മതിയാകൂ. ചരിത്രകാരന്‍മാര്‍ക്ക്‌ പരിശോധിക്കാനും, നമ്മുടെ കുട്ടികള്‍ക്ക്‌ പഠിക്കാനും പാകത്തില്‍ ഈ വിവരം മുഴുവന്‍ സൂക്ഷിക്കുകയെന്നത്‌ ആരുടെ ഉത്തരവാദിത്വമാണ്‌. അതിപ്പോഴും അവ്യക്തമാണ്‌". (അവലംബം: അസോസിയേറ്റഡ്‌ പ്രസ്സ്‌)
[one zettabyte = 1000 exabytes; one exabyte = one billion gigabytes; one gigabyte(GB) = 1000 megabytes(MB)-വായനക്കാര്‍ തിരുത്ത്‌ പ്രതീക്ഷിക്കുക; one gigabyte= 1024 megabytes എന്ന രൂപത്തില്‍ ].

2 comments:

Joseph Antony said...

ലോകത്ത്‌ കഴിഞ്ഞവര്‍ഷം മാത്രം സൃഷ്ടിക്കപ്പെട്ട മുഴുവന്‍ ഡിജിറ്റല്‍ ഡേറ്റയും പുസ്‌തകരൂപത്തിലാക്കി ഒന്നിനു മുകളില്‍ ഒന്നെന്ന കണക്കിന്‌ അടുക്കി വെയ്‌ക്കുന്നു എന്നു കരുതുക. ഭൂമിയില്‍ നിന്ന്‌ സൂര്യനില്‍ ചെന്നു മുട്ടുന്ന 12 അട്ടികള്‍ വരും ആ ഡേറ്റ. അകെ 180 കോടി കിലോമീറ്റര്‍ നീളമുള്ള പുസ്‌തക അട്ടി!

ഇട്ടിമാളു അഗ്നിമിത്ര said...

വായിച്ചു കഴിഞ്ഞപ്പോഴെക്കും സൂര്യനിലെത്തിയോ എന്നൊരു സംശയം