Sunday, December 24, 2006

ശസ്ത്രക്രിയയില്‍ സഹായിക്കാന്‍ 'യന്ത്രപ്പാമ്പു'കള്‍

യന്ത്രപ്പാമ്പുകളും യന്ത്രക്കരങ്ങളുമൊക്കെ സര്‍ജന്റെ വലംകൈയാകുന്ന കാലമാണ്‌ വരാന്‍ പോകുന്നത്‌. സങ്കീര്‍ണമെന്നും അപകടകരമെന്നും ഇന്നു കരുതുന്നു പല ശസ്ത്രക്രിയകളും ഭാവിയില്‍ അനായാസമാകും

സ്ത്രക്രിയാമുറിയില്‍ സര്‍ജനെ സഹായിക്കാന്‍ നാളെ ഒരുപക്ഷേ, യന്ത്രപാമ്പുകളും യന്ത്രകൈകളുമാകുമാകാം ഉണ്ടാവുക. സൂക്ഷ്മസങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ മനുഷ്യകരത്തിന്റെ പരിമിതി മറികടക്കാനാണ്‌ ഇത്തരം റോബോട്ടുകള്‍ സഹായിക്കുക. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സാധ്യത കൂടി ഉപയോഗിക്കുമ്പോള്‍, ഇത്രകാലവും അത്യന്തം അപകടസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പല ശസ്ത്രക്രിയകളും കൃത്യമായി ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കു കഴിയും.

തൊണ്ടയ്ക്കുള്ളിലെ ശസ്ത്രക്രിയ അനായാസമാക്കാന്‍ സഹായിക്കുന്ന ഒരു യന്ത്രപാമ്പിന്റെ സൃഷ്ടിയിലാണ്‌, അമേരിക്കയില്‍ ജോണ്‍സ്‌ ഹോപ്കിന്‍സ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍. നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷ(എന്‍.എസ്‌. എഫ്‌)ന്റെ ധനസഹായത്തോടെ 1998-ല്‍ ആരംഭിച്ച ഗവേഷണം ഇപ്പോള്‍ വിജയത്തിലെത്തുകയാണെന്ന്‌, സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നേത്രശസ്ത്രക്രിയ പോലെ അങ്ങേയറ്റം സൂക്ഷ്മത വേണ്ട അവസരങ്ങളില്‍ സഹായിക്കുന്ന 'പതറാത്ത യന്ത്രക്കൈ'യാണ്‌ പരീക്ഷണശാലയില്‍ നിന്ന്‌ പുറത്തു വരുന്ന മറ്റൊരു ഉപകരണം.

തൊണ്ടക്കുഴലിലെ ഇടുങ്ങിയ സ്ഥലത്ത്‌ ക്യാമറയുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കടത്തിയാണ്‌ നിലവില്‍ ശസ്ത്രക്രിയ നടത്തുന്നത്‌. വൈഷമ്യമേറിയ പ്രക്രിയയാണിത്‌. അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ്‌ യന്ത്രപാമ്പ്‌ രംഗത്തെത്തുന്നത്‌. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗത്തിന്റെ ത്രിമാനരൂപം കൃത്യമായി ഡോക്ടറുടെ കണ്‍മുന്നിലെത്തിക്കാനും, ശസ്ത്രക്രിയ നടത്താനും ആ ഉപകരണം സഹായിക്കും. കാന്തികതയില്ലാത്ത ലോഹം കൊണ്ടുള്ളതാണ്‌ യന്ത്രപാമ്പ്‌. അതിനാല്‍, കാന്തിക ഇമേജിങ്‌ ഉപകരണങ്ങളുടെ സാന്നിധ്യം അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തൊണ്ടയ്ക്കുള്ളില്‍ അനായാസം കടന്ന്‌ ഏത്‌ ദിശയിലേക്കു വേണമെങ്കിലും തിരിയാന്‍ പാകത്തില്‍, സെക്കന്‍ഡില്‍ നൂറ്‌ ക്രമീകരണം വരെ നടത്താന്‍ കഴിവുള്ളതാണ്‌ യന്ത്രപാമ്പ്‌.


സൂക്ഷ്മശസ്ത്രക്രിയില്‍ സഹായിക്കാന്‍ പതറാത്ത യന്ത്രെ‍കൈ


മനുഷ്യകരങ്ങള്‍ അതുല്യമാണ്‌. പക്ഷേ, കുറ്റമറ്റതല്ല. വളരെ സൂക്ഷ്മമായി നടത്തേണ്ട ശസ്ത്രക്രിയാവേളയില്‍ സര്‍ജന്റെ കൈയ്ക്കുണ്ടാകുന്ന നേരിയ ചലനം പോലും വലിയ പ്രത്യാഘാതമുണ്ടാക്കാം; നേത്രശസ്ത്രക്രിയ പോലുള്ള അവസരങ്ങളില്‍ പ്രത്യേകിച്ചും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്‌ 'പതറാത്ത യന്ത്രക്കൈ'. നേത്രശസ്ത്രക്രിയാ വേളയില്‍ കണ്ണിലെ സൂക്ഷ്മധമനികളില്‍ രക്തം കട്ടപിടിച്ചാല്‍, എന്നന്നേക്കുമായി കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകും. അതൊഴിവാക്കാന്‍ കണ്ണിലെ ധമനികളില്‍ മരുന്ന്‌ കുത്തിവെക്കണം. അങ്ങേയറ്റം സങ്കീര്‍ണമായ ഒരു നടപടിയാണത്‌. കൈ ചലിക്കാന്‍ പാടില്ല. ഇവിടെയാണ്‌ 'പതറാത്ത യന്ത്രകൈ'യുടെ പ്രയോജനം. കോഴിയുടെ ഭ്രൂണധമനികളില്‍ കൃത്യമായി കുത്തിവെപ്പു നടത്താന്‍ ഈ മാര്‍ഗ്ഗത്തിലൂടെ ഗവേഷകര്‍ക്കായി. ആ ധമനികള്‍ക്ക്‌ ഏതാണ്ട്‌ തുല്യമാണ്‌ മനുഷ്യനേത്രങ്ങളിലെ ധമനികളും.

കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ഈ യന്ത്രസഹായികളെ കുറ്റമറ്റതാക്കേണ്ടതുണ്ടെന്ന്‌ ഗവേഷകര്‍ പറയുന്നു. ശസ്ത്രക്രിയകളില്‍ മനുഷ്യന്റെ സ്ഥാനത്ത്‌ യന്ത്രങ്ങളെ സ്ഥാപിക്കുകയല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്‌; ശസ്ത്രക്രിയാ വിദഗ്ധന്റെ പരിമിതികള്‍ മറികടക്കാന്‍ സഹായിക്കുക എന്നതാണ്‌, ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ജോണ്‍സ്‌ ഹോപ്കിന്‍സിലെ റസ്സല്‍ എച്ച്‌. ടെയ്‌ലര്‍ പറഞ്ഞു. ശരീരത്തില്‍ ചില ഭാഗങ്ങളെ അപേക്ഷിച്ച്‌ സര്‍ജന്റെ വിരലുകള്‍ വളരെ വലുതായിരിക്കും. ആ സമയത്ത്‌ ഇത്തരം സഹായികള്‍ രക്ഷകരാകും-അദ്ദേഹം അറിയിച്ചു (കടപ്പാട്‌: മാതൃഭൂമി).

1 comment:

Joseph Antony said...

യന്ത്രപ്പാമ്പുകളും യന്ത്രക്കരങ്ങളും ശസ്ത്രക്രിയാ രംഗത്ത്‌ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നു.